കൊച്ചി: ബിജെപിയുടെ “ക്രിസ്ത്യൻ ഔട്ട്‌റീച്ച്” തന്ത്രത്തെയും സംസ്ഥാന നേതൃത്വത്തെയും വിമർശിച്ച് ബിജെപി അനുഭാവിയും മുൻ ഡിജിപിയുമായ ടി. പി. സെൻകുമാർ. ബിജെപി ഹിന്ദു വോട്ടുബാങ്കിനെ അവഗണിച്ച് ക്രൈസ്തവ വിഭാഗങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിച്ചതിനെതിരെ താൻ മുൻപും മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ചത്തീസ്ഗഢ് സംഭവങ്ങളുടെ പശ്ചാത്തലത്തിലും ഇതേ നിലപാട് നേരത്തെ തന്നെ പങ്കുവെച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ബിജെപിയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണം സംസ്ഥാനത്തെക്കുറിച്ച് അറിവില്ലാത്ത നേതൃത്വവും അവരെ ചോദ്യം ചെയ്യാത്ത അനുയായികളുമാണെന്ന് സെൻകുമാർ വിമർശിച്ചു. പൂഞ്ഞാറും പാലായും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ വോട്ടെടുപ്പിന് പിന്നാലെ ചില നേതാക്കളുടെ നിലപാടുകൾ ശരിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്രൈസ്തവ വിഭാഗം ബിജെപിക്ക് പിന്തുണ നൽകുമ്പോഴും പാർട്ടിക്ക് തിരിച്ചു പ്രയോജനം ലഭിക്കുന്നില്ലെന്ന വിമർശനവും അദ്ദേഹം ഉയർത്തി. ക്രൈസ്തവ സമൂഹത്തിന്റെ സഹായമില്ലാതെയും ബിജെപിക്ക് ഇന്ത്യ ഭരിക്കാൻ കഴിയുമെന്ന കാര്യവും എല്ലാവരും മനസ്സിലാക്കണമെന്ന് സെൻകുമാർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.




