കുവൈത്ത് സിറ്റി: കുവൈത്തിൽ ഹിസ്ബുള്ള സംഘടനയ്ക്ക് സാമ്പത്തിക സഹായം നൽകിയതും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കെടുത്തതുമായ കേസിൽ രണ്ട് പൗരന്മാർക്കും പൗരത്വം റദ്ദാക്കിയ ഒരാളും ഉൾപ്പെടെ മൂന്ന് പേർക്ക് ക്രിമിനൽ കോടതി 10 വർഷം കഠിനതടവ് വിധിച്ചു. ഓരോ പ്രതിക്കും 10,000 ദിനാർ വീതം പിഴയും വിധിച്ചിട്ടുണ്ട്.
നിരോധിത സംഘടനകളെ സഹായിച്ചതും രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതുമാണ് കേസിന് കാരണമായത്. ഇത്തരത്തിലുള്ള നടപടികൾക്കെതിരെ കർശന നിലപാടിന്റെ ഭാഗമായാണ് കോടതി വിധി പുറപ്പെടുവിച്ചത്.
കഴിഞ്ഞ മാസം രാജ്യത്തെ പ്രധാന സ്ഥാപനങ്ങളെ ലക്ഷ്യമിട്ട ഭീകരാക്രമണ പദ്ധതി സുരക്ഷാ ഏജൻസികൾ തടഞ്ഞിരുന്നു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹിസ്ബുള്ളയുമായി ബന്ധമുള്ള സംഘത്തിലെ 10 കുവൈത്തി പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണത്തിൽ, പ്രതികൾ വിദേശ സംഘങ്ങളുമായി ചേർന്ന് ലക്ഷ്യസ്ഥാനങ്ങളുടെ വിവരങ്ങളും ലൊക്കേഷൻ കോർഡിനേറ്റുകളും കൈമാറാൻ ശ്രമിച്ചതായി കണ്ടെത്തി. ഇവർ ഹിസ്ബുള്ള ബന്ധമുള്ള ക്യാമ്പുകളിൽ പരിശീലനം നേടിയതായും ആയുധ ഉപയോഗം, ഡ്രോൺ നിയന്ത്രണം എന്നിവയിൽ പരിശീലനം ലഭിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.




