ഉത്തരേന്ത്യയിൽ ബിജെപി പരീക്ഷിച്ച് വിജയിച്ചൊരു മോഡലുണ്ട്- വർഗീയ വിഷം തുപ്പി ഹിന്ദുക്കളെ പരമാവധി കൂടെ നിർത്തി ഭരണം പിടിക്കുക എന്നത്. അങ്ങനെ ഹിന്ദു വോട്ടുകൾ മാത്രം മതിയായിരുന്നു ആ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷം നേടാൻ. രാഷ്ട്രീയത്തിനപ്പുറം മതം വോട്ടാക്കി മാറ്റുന്ന ആ ഒരു തന്ത്രം പക്ഷേ വലിയ രാഷ്ട്രീയ ബോധമുള്ള കേരളത്തിൽ വിലപ്പോവില്ലെന്ന് മനസിലാക്കി തന്നെയാണ് ഇവിടെ പ്ലാൻ ബി ഇറക്കിയത്. ഹിന്ദുക്കളെ മാത്രം കൂടെ നിർത്തിയൊരു വോട്ട് പിടുത്തത്തിന് പകരം ഇവിടെ വലിയ വോട്ട് ബാങ്കായ, നിർണായക സ്വാധീനമുള്ള ന്യൂനപക്ഷങ്ങളെ കൂടി കൂടെ നിർത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട് കുറച്ചായിരുന്നു. ക്രിസ്ത്യൻ വിഭാഗത്തെ കൂട്ട് പിടിച്ച് വോട്ട് നേടാനുള്ള ആ ശ്രമങ്ങളുടെ ഏറ്റവും വലിയ പരീക്ഷണ ശാലയായിരുന്നു ഈ തിരഞ്ഞെടുപ്പ്. പക്ഷേ ബിജെപിയുടെ കണക്കുകൂട്ടലുകളൊക്കെ തെറ്റിയ മട്ടാണ്. അതിന് കാരണങ്ങൾ പലതുണ്ട്.
ക്രിസ്ത്യാനികളെ കൂടെനിർത്താനുള്ള ഔട്ട്റീച്ച് പരിപാടികൾ നിയമസഭാ തിരഞ്ഞെടുപ്പിലും പാളിയെന്ന ആശങ്ക ബിജെപി നേതൃത്വത്തിനിടയിൽ വർധിച്ചിട്ടുണ്ടെന്ന വ്യക്തമായ സൂചനകളാണ് പിസി ജോർജിന്റേയും ഷോൺ ജോർജിന്റേയുമെല്ലാം വാവിട്ട പ്രതികരണങ്ങൾ. 12 മണ്ഡലങ്ങളിൽ ജയസാധ്യതയുണ്ടെന്ന് കേന്ദ്രനേതൃത്വത്തിന് റിപ്പോർട്ട് നൽകിയ സംസ്ഥാനഘടകം ഇപ്പോൾ വിജയക്കണക്കിൽ പിന്നോട്ടുപോകുകയാണ്. വോട്ടെടുപ്പിന് തൊട്ടുമുൻപ് വിദേശസംഭാവന നിയന്ത്രണ നിയമഭേദഗതി ബിൽ (എഫ്.സി.ആർ.എ.) കേന്ദ്രസർക്കാർ കൊണ്ടുവന്നതും കേരളത്തിൽ തിരിച്ചടിയായി എന്ന് തന്നെ പറയാം. പല രീതിയിൽ ഇതിനെ ന്യായീകരിക്കാൻ നേതാക്കൾ ശ്രമിച്ചെങ്കിലും വലിയൊരു വിഭാഗം ക്രിസ്ത്യാനികൾക്കിടയിൽ ഭീതി വിതയ്ക്കാൻ ബില്ലിനായിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ ഔട്ട്റീച്ച് പരിപാടിയിൽ നഷ്ടവും ലാഭവും നോക്കേണ്ടെന്നും ക്രിസ്ത്യാനികളുടെ കുറെയെങ്കിലും വോട്ട് കിട്ടിയെന്നുമാണ് പാർട്ടിയിലെ മറ്റൊരു വിഭാഗത്തിന്റെ വിലയിരുത്തൽ.
എഫ്.സി.ആർ.എ.യിൽ സഭാധ്യക്ഷന്മാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ടെന്ന വിശ്വാസമാണ് ഈ വിലയിരുത്തലിന് പിന്നിൽ. തിരഞ്ഞെടുപ്പിനു പിന്നാലെ പി.സി. ജോർജും മകൻ ഷോൺ ജോർജും സഭകൾക്കെതിരേ തിരിഞ്ഞതിൽ പാർട്ടി അവരെ കുറ്റപ്പെടുത്തുന്നുമില്ല എന്നതും ശ്രദ്ധേയം. ക്രിസ്ത്യൻ ഔട്ട്റീച്ചിൽ കൈ പൊള്ളിയതാകാം ഇതിനുകാരണം. കഴിഞ്ഞ ദിവസം ടിപി സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റും ഇത് അടിവരയിടുന്നതാണ്. ഇങ്ങനെ ക്രിസ്ത്യാനികളുടെ പിന്നാലെ പോകാതെ കോർ ഹിന്ദുവിനെ മുറുകെ പിടിച്ചാൽ പോരായിരുന്നോ എന്നായിരുന്നു ആ പോസ്റ്റിന്റെ സാരാംശം.
ഷോൺ ജോർജ് മത്സരിച്ച പാലായിൽ കഴിഞ്ഞ ദിവസം നടത്തിയ വിലയിരുത്തലിൽ വലിയതോതിൽ ക്രിസ്ത്യൻ വോട്ട് ചോർന്നിട്ടില്ലെന്ന് നേതാക്കൾ പറയുന്നു. ഇങ്ങനെ പറയുമ്പോഴും മൊത്തത്തിൽ സംതൃപ്തരല്ല ബി.ജെ.പി. നേതാക്കൾ. എന്നോട് അമിത് ഷാ ചോദിച്ചാൽ ഞാനെന്ത് പറയും എന്ന ഷോണിന്റെ പരിഭവത്തിന്റെ അർത്ഥം, ഇത്ര ശതമാനം സഭാ വോട്ടുകൾ വാങ്ങിയിരിക്കുമെന്ന വാക്ക് ഷോണും പിസിയുമടക്കമുള്ള നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് കൊടുത്തിരുന്നു എന്ന് കൂടിയാകാം. അത് നടക്കാൻ സാധ്യത കുറഞ്ഞെന്ന തിരിച്ചറിവാണ് വഴിവിട്ട വാക്കുകൾക്ക് ഇവരെ പ്രേരിപ്പിച്ചത്.
എന്തായാലും പ്ലാൻ മാറ്റാനല്ല, ഒന്ന് മോഡിഫൈ ചെയ്യാനാണ് പാർട്ടിയുടെ പുതിയ നീക്കം. മുപ്പതോളം എ ക്ലാസ് മണ്ഡലങ്ങളിൽ 12 ഇടത്തായിരുന്നു ബി.ജെ.പി.യുടെ ജയപ്രതീക്ഷ. ഓരോയിടത്തും എഫ്.സി.ആർ.എ. എത്രത്തോളം സ്വാധീനിച്ചെന്ന് പാർട്ടി പരിശോധിക്കും. ക്രിസ്ത്യൻ ഔട്ട്റീച്ചിന്റെ ഭാഗമായി നേരിട്ട് ബന്ധമുണ്ടാക്കേണ്ടത് സഭാധ്യക്ഷന്മാരുമായല്ല, ക്രിസ്ത്യൻ വിഭാഗത്തിലെ ഒരോ വിശ്വാസിയുമായിട്ടാകണമെന്ന് പാർട്ടി തീരുമാനിച്ചിരുന്നു. ഈ സമീപനം ഗുണകരമായോയെന്നും വിലയിരുത്തും.
വിജയിക്കാമെന്ന് ഇപ്പോൾ ഏറ്റവും ശുഭപ്രതീക്ഷയുള്ള മണ്ഡലങ്ങൾ നേമവും കഴക്കൂട്ടവുമാണ്. മഞ്ചേശ്വരം, പാലക്കാട് മണ്ഡലങ്ങളിലെ സാധ്യത കുറഞ്ഞെങ്കിലും പൂർണമായി തള്ളുന്നില്ല. നേമത്തും കഴക്കൂട്ടത്തും പാർട്ടിസ്ഥാനാർഥികളെ തോൽപ്പിക്കാൻ ഉണ്ടായെന്ന് പറയപ്പെടുന്ന ആ അടിയൊഴുക്കിന്റെ ആഴമാണ് രണ്ടിടത്തെയും വിജയം നിശ്ചയിക്കുക.
രാജീവ് ചന്ദ്രശേഖർ മത്സരിക്കുന്ന നേമത്ത് എസ്.ഡി.പി.ഐ.യുടേതടക്കം മുസ്ലിം വോട്ടുകൾ യു.ഡി.എഫിനും എൽ.ഡി.എഫിനുമായി വിഭജിച്ചുപോയിട്ടുണ്ട്. എസ്ഡിപിഐ ശിവൻകുട്ടിക്ക് പരസ്യപിന്തുണയാണ് നൽകിയത്. നാടാർ സമുദായത്തിന്റെ വോട്ട് യു.ഡി.എഫിനും നായർവോട്ട് ബി.ജെ.പി.ക്കും കിട്ടിയെന്നാണ് ബി.ജെ.പി. വിലയിരുത്തൽ.
എന്തായാലും തങ്ങളുടെ ക്രിസ്ത്യൻ ഔട്ട്റീച്ച് പരിപാടികളുടെ ഫലം പോലെയിരിക്കും ഭാവിയിൽ കേരളത്തിലെ ബിജെപിയുടെ നിലപാടുകളും നയങ്ങളുമെന്ന് വ്യക്തം. പിസി ജോർജ് പറഞ്ഞതുപോലെ തങ്ങളെ വേണ്ടാത്തവരെ തങ്ങളും വേണ്ടെന്ന് വെക്കുമോ അതോ പാളിച്ചകൾ പരിഹരിച്ച് സഭകളുമായുള്ള ബന്ധം പുതുക്കാൻ ശ്രമിക്കുമോ എന്നെല്ലാം വരും ദിവസങ്ങളിൽ തീരുമാനമാകും.
കേരളത്തിന്റെ സവിശേഷമായ സാമൂഹിക ഘടനയിൽ ‘പ്ലാൻ ബി’ എത്രത്തോളം ഫലപ്രദമാണെന്ന് തെളിയിക്കാനുള്ള ഒരു ആസിഡ് ടെസ്റ്റാണ് ഈ തിരഞ്ഞെടുപ്പ്. സഭാ നേതൃത്വങ്ങളെ അനുനയിപ്പിക്കുന്നതിലുപരി സാധാരണ വിശ്വാസികളെ സ്വാധീനിക്കാൻ പാർട്ടി നടത്തിയ നീക്കങ്ങൾ വോട്ടായി മാറിയോ എന്നത് മെയ് നാലിന് അറിയാം.
ക്രിസ്ത്യൻ വോട്ടുകളിൽ കാര്യമായ വിള്ളലുണ്ടാക്കാൻ സാധിച്ചില്ലെങ്കിൽ, പാർട്ടി വീണ്ടും തങ്ങളുടെ തീവ്ര ഹൈന്ദവ നിലപാടുകളിലേക്ക് (Core Hindu Base) മടങ്ങാനോ അല്ലെങ്കിൽ കേരളത്തിനായി പുതിയൊരു തന്ത്രം മെനയാനോ നിർബന്ധിതരാകും. വികസന രാഷ്ട്രീയവും ന്യൂനപക്ഷ പ്രീണനവും തമ്മിലുള്ള ഈ വടംവലിയിൽ കേരളത്തിലെ വോട്ടർമാർ ആർക്കൊപ്പം നിന്നു എന്നത് ബിജെപിയുടെ മാത്രമല്ല, കേരളത്തിലെ മറ്റു മുന്നണികളുടെയും ഭാവി തന്ത്രങ്ങളെ സ്വാധീനിക്കും.




