തിരുവനന്തപുരം: വോട്ട് ചെയ്തവരുടെ കണക്കുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരുടെ അന്തിമ കണക്ക് വോട്ടെണ്ണൽ ദിവസം മാത്രമേ ലഭ്യമാകൂ എന്ന് രത്തൻ ഖേൽക്കർ പറഞ്ഞു. പോസ്റ്റൽ വോട്ടുകൾ ഉൾപ്പെടാത്ത കണക്കാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റൽ വോട്ടുകൾ ഉൾപ്പെട്ടിട്ടുള്ള സർവീസ് വോട്ടർമാരുടെ കണക്കാണ് ലഭിക്കാത്തത്. അവർക്കയച്ച ബാലറ്റുകൾ വോട്ടെണ്ണൽ ദിവസം വരെ തിരിച്ചയക്കാൻ സമയം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അന്തിമ കണക്ക് വോട്ടെണ്ണം ദിവസത്തിൽ മാത്രമേ ലഭിക്കൂ. ബാക്കി കണക്കുകൾ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും മാധ്യമങ്ങൾക്കും ഔദ്യോഗികമായി നൽകിയിട്ടുണ്ട്. 78.27 ശതമാനം പോളിങ്ങ് കേരളത്തിൽ നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ കണക്ക് വോട്ടെടുപ്പ് ദിവസം പ്രിസൈഡിങ് ഓഫീസർമാർ പിആർ ആപ്പിലേക്ക് നൽകിയിരുന്നു. ചില ജില്ലകളിൽ ഇൻഫർമേഷൻ വകുപ്പ് പോളിങ് കണക്ക് പ്രസിദ്ധപ്പെടുത്തി. വീട്ടിൽ വോട്ട്, തപാൽ വോട്ട് എന്നിവ ഉൾപ്പെടുത്താതെയുള്ള കണക്കുകളാണ് ഇവരും നൽകിയത്. കണക്ക് വരാൻ വൈകുന്നതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് പാർട്ടികൾ ആരോപിച്ചിരുന്നു.




