വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കംചെയ്യാൻ കുറഞ്ഞത് ആറുമാസമെങ്കിലും വേണ്ടിവരുമെന്ന് യുഎസ് പ്രതിരോധ വകുപ്പ് കോൺഗ്രസിനെ അറിയിച്ചു. ആഗോള എണ്ണ-വാതക ഗതാഗതത്തിന് നിർണായകമായ ഈ ജലപാതയിലൂടെ യാത്ര ഇക്കൊല്ലം മുഴുവൻ തടസ്സപ്പെടാനിടയുണ്ടെന്നും മുന്നറിയിപ്പ് നൽകി.
ഹൗസ് ആംഡ് സർവീസ് കമ്മിറ്റിക്ക് മുന്നിൽ നടത്തിയ വിശദീകരണത്തിലാണ് ഈ വിവരം പുറത്തുവന്നത്. ഇറാൻ ഉപയോഗിച്ചിരിക്കുന്ന ആധുനിക സാങ്കേതികവിദ്യയുള്ള മൈനുകൾ കാരണം ഹോർമുസിനെ സുരക്ഷിതമാക്കുന്നത് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ സങ്കീർണമായിരിക്കുമെന്ന് പ്രതിരോധ വകുപ്പ് വ്യക്തമാക്കി.
ഇരുപതിലധികം മൈനുകൾ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ജിപിഎസ് സംവിധാനവും റിമോട്ട് ട്രിഗറുകളും ഉപയോഗിക്കുന്ന ഈ മൈനുകൾ ചെറുബോട്ടുകൾ വഴി വേഗത്തിൽ സ്ഥാപിക്കാനാകുന്നതും അവയെ കണ്ടെത്തി നിർവീര്യമാക്കുന്നത് യുഎസ് നാവികസേനയ്ക്ക് വലിയ വെല്ലുവിളിയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, മൈനുകൾ നീക്കംചെയ്യാൻ ആറുമാസം വേണ്ടിവരുമെന്ന വിലയിരുത്തൽ റിപ്പബ്ലിക്കൻ-ഡെമോക്രാറ്റിക് അംഗങ്ങളിൽ ആശങ്കയുണ്ടാക്കി. ഹോർമുസിലൂടെയുള്ള ഗതാഗത തടസ്സം നീണ്ടുനിൽക്കുന്നത് ആഗോള ഊർജവിപണിയിൽ വലിയ വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് അവർ ചൂണ്ടിക്കാട്ടിയത്.




