ചെന്നൈ: പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്യൂട്ട്കേസിൽ തലയും കൈകാലുകളും ഇല്ലാത്ത നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭാര്യയും ആൺ സുഹൃത്തും അറസ്റ്റിൽ. കൊല്ലപ്പെട്ടത് അസം സ്വദേശിയായ അമീർ അലിയാണ്.
വെള്ളിയാഴ്ച രാവിലെയാണ് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്‌ഫോമിലേക്കുള്ള കോണിപ്പടിക്ക് സമീപം നീല ട്രോളി ബാഗ് യാത്രക്കാർ കണ്ടെത്തിയത്. ബാഗിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് റെയിൽവേ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
പോലീസ് അന്വേഷണം തുടർന്ന് യുവാവിന്റെ ഭാര്യ രോഹിമയും ആൺ സുഹൃത്ത് അഷറഫും അറസ്റ്റിലായി. ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഉറക്കഗുളിക നൽകി യുവാവിനെ മയക്കിയ ശേഷം കൊലപ്പെടുത്തി. പിന്നീട് ശരീരഭാഗങ്ങൾ മുറിച്ച് വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചതാണെന്ന് പ്രതികൾ മൊഴി നൽകിയതായി പറയുന്നു.
അമീർ അലിയുടെ തല ചെങ്കൽപ്പെട്ട് ജില്ലയിൽ ഉപേക്ഷിച്ചതായും പ്രതികൾ അറിയിച്ചിട്ടുണ്ട്. തല കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. അന്വേഷണത്തിൽ യുവാവിന്റെ അടിവസ്ത്രത്തിലെ ബാർകോഡ് നിർണായകമായതായി പൊലീസ് അറിയിച്ചു. ഇതിന്റെ സഹായത്തോടെ വസ്ത്രം വാങ്ങിയ കട കണ്ടെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കിൽപ്പോക്ക് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.






