തൊടുപുഴ: ഇടുക്കി ചിന്നക്കനാൽ സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രദേശത്ത് വ്യാപക പ്രതിഷേധം. ചിന്നക്കനാൽ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ നാട്ടുകാർ തടിച്ചുകൂടി വനംവകുപ്പിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സൂര്യനെല്ലി തിരുവള്ളൂവർ ഉന്നതി സ്വദേശി മാരി (37) ആണ് ആക്രമണത്തിൽ മരിച്ചത്. കുട്ടിയെ സ്കൂളിൽ കൊണ്ടുപോകുന്നതിനിടെയാണ് മാരി കാട്ടാനയ്ക്ക് മുന്നിൽപെട്ടത്. ആക്രമണത്തിൽ കൂടെയുണ്ടായിരുന്ന മകന് പരിക്കേറ്റു. മാരിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കാട്ടാന ആക്രമണങ്ങൾ ആവർത്തിച്ചിട്ടും ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തത് വനംവകുപ്പിന്റെ വീഴ്ചയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. മാരിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കിയ ശേഷമേ മൃതദേഹം ഏറ്റെടുക്കൂവെന്ന് നാട്ടുകാർ അറിയിച്ചു.
അതേസമയം, പ്രദേശത്ത് കാട്ടാന സാന്നിധ്യം സംബന്ധിച്ച് വാട്‌സാപ്പ് വഴി മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു. എന്നാൽ വീട്ടിൽ മാരിയും കുട്ടികളും മാത്രമാണുണ്ടായിരുന്നതെന്നും അവർക്ക് മൊബൈൽ ഫോൺ ഇല്ലായിരുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. സന്ദേശം അയച്ചത് മാത്രം കൊണ്ട് എല്ലാവർക്കും വിവരം ലഭിച്ചുവെന്ന് കരുതാനാവില്ലെന്നും അവർ പറഞ്ഞു.
ജനവാസ മേഖലയായ സൂര്യനെല്ലിയിൽ നിലവിൽ രണ്ട് കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. കനത്ത മൂടൽമഞ്ഞ് കാരണം കാട്ടാനയെ ശ്രദ്ധിക്കാനാകാതെ പോയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.






