തിരുവനന്തപുരം: നഗരത്തിലെ പ്രധാന റോഡുകളിൽ മഴക്കാലത്ത് പതിവായി ഉണ്ടാകുന്ന വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി വഞ്ചിയൂർ വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി കോർപ്പറേഷൻ മേയർ വി വി രാജേഷ് അറിയിച്ചു. വഞ്ചിയൂർ–ജനറൽ ആശുപത്രി റോഡിലെ ഓടകളിൽ അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ഇന്ന് രാവിലെ തുടക്കമായി.
കേരള റോഡ് ഫണ്ട് ബോർഡ്, പൊതുമരാമത്ത് വകുപ്പ്, സ്മാർട്ട് സിറ്റി പദ്ധതികളുടെ പരിധിയിലുള്ള റോഡുകളിലെ ഓടകൾ കൃത്യമായി ശുചീകരിക്കപ്പെടാതിരുന്നതിനാൽ അവ മണ്ണും മാലിന്യങ്ങളും നിറഞ്ഞ് മൂടിക്കിടന്നിരുന്നുവെന്ന് മേയർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
റോഡരികിലെ വെള്ളം ഓടകളിലേക്ക് ഒഴുകാൻ സഹായിക്കുന്ന തുറവുകൾ അടഞ്ഞുകിടന്നതിനാൽ ചെറിയ മഴയിൽ പോലും റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. മറ്റ് വകുപ്പുകളുടെ നടപടിക്കായി കാത്തുനിൽക്കാതെ ശ്രീകണ്ഠേശ്വരം സർക്കിളിലെ കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ നേരിട്ട് പ്രവർത്തനമാരംഭിച്ചു.
ഓടകളിൽ നിന്ന് നീക്കം ചെയ്യുന്ന മണ്ണ് വീണ്ടും മഴയിൽ ഒഴുകി കയറാതിരിക്കാൻ അത് ഉടൻ വാഹനങ്ങളിൽ മാറ്റി നീക്കുന്നതിനും ക്രമീകരണം ഒരുക്കി. കഴിഞ്ഞ ദിവസം കണ്ണമ്മൂല വാർഡിൽ നടത്തിയതുപോലെ, ഇന്നും മേയർ വി വി രാജേഷ് ശുചീകരണ പ്രവർത്തനങ്ങളിൽ തൊഴിലാളികളോടൊപ്പം പങ്കെടുത്തു.
നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.




