തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വൈദ്യുതി നിയന്ത്രണം ഉടൻ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളെ വെല്ലുവിളിച്ച് വൈദ്യുതി നിയന്ത്രണം തുടരുകയാണെങ്കിൽ യുഡിഎഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊടുംചൂടിനിടെ രാത്രികാലങ്ങളിലടക്കം സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് നടപ്പാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ആരോപിച്ചു.
വൈദ്യുതി പ്രതിസന്ധിക്ക് കാരണം സർക്കാർ, കെഎസ്ഇബി, റെഗുലേറ്ററി കമ്മിഷൻ എന്നിവയുടെ തെറ്റായ തീരുമാനങ്ങളാണെന്നും സതീശൻ കുറ്റപ്പെടുത്തി. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ ഉണ്ടായിരുന്നുവെന്നും അത് അഴിമതി ലക്ഷ്യമിട്ട് സർക്കാർ റദ്ദാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ഈ കരാർ റദ്ദാക്കിയതിനെ തുടർന്ന് കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങേണ്ടി വന്നതായി അദ്ദേഹം ആരോപിച്ചു. ഇതിലൂടെ വൈദ്യുതി ബോർഡിന് വലിയ നഷ്ടമുണ്ടായെന്നും ദിവസേന കോടികളുടെ നഷ്ടം സംഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദീർഘകാല വൈദ്യുതി കരാറുകൾ തുടർന്നിരുന്നെങ്കിൽ ഇപ്പോഴുള്ള ലോഡ് ഷെഡിംഗും വില വർധനയും ഒഴിവാക്കാമായിരുന്നുവെന്നും സതീശൻ പറഞ്ഞു. കരാർ റദ്ദാക്കലിന്റെ പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഭാവിയിൽ യുഡിഎഫ് അധികാരത്തിൽ എത്തുമ്പോൾ ഈ വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.




