മലപ്പുറം: രോഗിയായ യാത്രക്കാരന് സീറ്റ് നൽകാതിരിക്കുകയും നിശ്ചിത സ്റ്റോപ്പിൽ ഇറക്കാതിരിക്കുകയും ചെയ്ത സംഭവത്തിൽ കെ.എസ്.ആർ.ടി.സി.ക്ക് 30,000 രൂപ പിഴ വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. തോട്ടശ്ശേരിയറ സ്വദേശിയായ മുഹമ്മദ് സൈനുദ്ദീൻ കോർമം നൽകിയ പരാതിയിലാണ് നടപടി. കെ.എസ്.ആർ.ടി.സി. എം.ഡിയാണ് പിഴ അടയ്ക്കേണ്ടത്.
പരാതിക്കാരൻ തൃശ്ശൂർ ആമ്പല്ലൂരിൽ നിന്ന് മലപ്പുറം കൊളപ്പുറത്തേക്കുള്ള ബസിലാണ് യാത്ര ചെയ്തത്. ആദ്യം സീറ്റ് ലഭ്യമല്ലാത്തതിനാൽ രോഗിയായ തനിക്ക് മൂന്ന് മണിക്കൂർ നിൽക്കേണ്ടി വരുമെന്നത് ബുദ്ധിമുട്ടാണെന്ന് അറിയിച്ചപ്പോൾ, തൃശ്ശൂരിൽ സീറ്റ് ലഭിക്കുമെന്നായിരുന്നു കണ്ടക്ടറുടെ മറുപടി.
തൃശ്ശൂരിൽ ബസ് എത്തിയപ്പോൾ ഒഴിവുള്ള സീറ്റിൽ സൈനുദ്ദീൻ ഇരുന്നെങ്കിലും, പിന്നീട് ഒരു യാത്രക്കാരൻ അത് താൻ റിസർവ് ചെയ്ത സീറ്റാണെന്ന് പറഞ്ഞ് അവകാശപ്പെട്ടു. കണ്ടക്ടറും സീറ്റ് ഒഴിയാൻ ആവശ്യപ്പെട്ടതോടെ മറ്റു സീറ്റുകളും നിറഞ്ഞതിനാൽ സൈനുദ്ദീൻ വീണ്ടും നിന്നുകൊണ്ട് യാത്ര തുടരേണ്ടി വന്നു.
ഇതിനിടയിൽ ബസ് സർവീസ് റോഡിലൂടെ പോകാതെ ദേശീയപാത വഴിയെടുത്തതിനാൽ നിശ്ചയിച്ചിരുന്ന കക്കാട് സ്റ്റോപ്പിൽ ഇറങ്ങാൻ സാധിച്ചില്ല. പകരം കൂരിയാട്ടാണ് ഇറങ്ങേണ്ടിവന്നത്. ഇതേത്തുടർന്നാണ് അദ്ദേഹം ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകിയത്.
കമ്മിഷൻ വിധിപ്രകാരം 25,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണം. അല്ലെങ്കിൽ തുകയ്ക്ക് ഒൻപത് ശതമാനം പലിശയോടുകൂടി അടയ്ക്കണമെന്നും കെ. മോഹൻദാസ് അധ്യക്ഷനും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മിഷൻ നിർദേശിച്ചു.




