കോഴിക്കോട്: കോഴിക്കോട് വിമാനത്താവള വികസനത്തിന്റെ ഭാഗമായി പൂക്കൊളത്തൂർ മേഖലയിൽ 2 കിലോമീറ്റർ പരിധിക്കുള്ളിൽ അഞ്ച് മലകൾ തുരന്ന് മണ്ണെടുക്കുന്നതിൽ പ്രദേശവാസികൾ ശക്തമായ ആശങ്ക പ്രകടിപ്പിച്ചു. പരിസ്ഥിതി ആഘാത പഠനം നടത്താതെ നടക്കുന്ന മണ്ണെടുപ്പ് തടയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മുന്നറിയിപ്പും നൽകി.
മലകൾ തുരന്ന് മണ്ണെടുക്കുന്നത് ശുദ്ധജല ക്ഷാമം, മണ്ണൊലിപ്പ് ഉൾപ്പെടെയുള്ള ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു. വലിയ വാഹനങ്ങൾ വഴി മണ്ണ് കടത്തുന്നതും പ്രദേശത്ത് അപകടഭീഷണി ഉയർത്തുന്നുണ്ട്. സ്കൂൾ സമയങ്ങളിൽ വാഹന ഗതാഗതം വിദ്യാർഥികളുടെ സുരക്ഷയ്ക്കും ഭീഷണിയാകുന്നതായി പരാതിയുണ്ട്. പൊടി ശല്യം കുറയ്ക്കാൻ റോഡിൽ വെള്ളം തളിക്കുന്നുണ്ടെങ്കിലും അത് പര്യാപ്തമല്ലെന്നും നാട്ടുകാർ പറയുന്നു.
പ്രശ്നം പരിഹരിക്കണമെന്നും പരിസ്ഥിതി ആഘാത പഠനം നടത്താതെ മണ്ണെടുപ്പ് തുടരരുതെന്നും ആവശ്യപ്പെട്ട് യൂത്ത് ലീഗ് തഹസിൽദാർക്ക് പരാതി നൽകി. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് വി.പി. റിയാസ്, സെക്രട്ടറി അഫ്സൽ പുൽപറ്റ, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി കെ.വി. യാസർ, നൗഷാദ് ഒളമതിൽ, ലബീബ് ചുള്ളിയൻ എന്നിവരാണ് പരാതിക്ക് നേതൃത്വം നൽകിയത്.




