വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതം പുനഃസ്ഥാപിക്കാൻ യു.എസ്. അന്താരാഷ്ട്ര സഹായം തേടുന്നു. കടലിടുക്ക് വീണ്ടും തുറക്കാൻ പുതിയ അന്താരാഷ്ട്ര സഖ്യം രൂപവത്കരിക്കാനാണ് യു.എസ്. ശ്രമം. ‘മാരിടൈം ഫ്രീഡം കൺസ്ട്രക്ട്’ എന്ന പേരിലാണ് സഖ്യം രൂപീകരിക്കാൻ പദ്ധതിയിടുന്നത്. വിവര കൈമാറ്റം, നയതന്ത്ര ഏകോപനം, ഉപരോധങ്ങൾ നടപ്പാക്കൽ എന്നിവയാകും സഖ്യത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ. ഇതിലേക്ക് മറ്റു രാജ്യങ്ങളെ ചേർക്കാൻ യു.എസ്. വിദേശകാര്യ വകുപ്പ് ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഹോർമുസ് കടലിടുക്ക് വഴി കപ്പൽഗതാഗതം തടസ്സപ്പെട്ടതോടെ ആഗോള എണ്ണവില കുത്തനെ ഉയർന്നു. നാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ എണ്ണവില. ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ സഖ്യത്തിൽ ചേരുന്നത് സംബന്ധിച്ച് ചർച്ച നടത്തിയെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധം അവസാനിച്ച ശേഷമേ കടലിടുക്ക് തുറക്കാൻ സഹായിക്കൂവെന്ന് അവ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, ഇറാനെതിരെ പുതിയ സൈനിക നീക്കങ്ങൾ സംബന്ധിച്ച് യു.എസ്. സെൻട്രൽ കമാൻഡ് തലവൻ അഡ്മിറൽ ബ്രാഡ് കൂപ്പർ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറിയിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. സമാധാന ചർച്ചകൾ തടസ്സപ്പെട്ട സാഹചര്യത്തിൽ ഇറാനെ സമ്മർദത്തിലാക്കാനാണ് യു.എസ്. ശ്രമം.
ഈ സാഹചര്യത്തിൽ ബ്രെൻറ് അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് 125 ഡോളർ വരെ ഉയർന്നു. 2022 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
യുദ്ധം അവസാനിച്ച് കപ്പൽഗതാഗതം പുനഃസ്ഥാപിക്കുന്നതുവരെ ആണവപദ്ധതി ചർച്ചകൾ മാറ്റിവെക്കാമെന്ന് ഇറാൻ നിർദേശിച്ചിട്ടുണ്ട്. യു.എസ്. ഇതിന്മേൽ നിരീക്ഷണങ്ങൾ പങ്കുവെച്ചതായും ഇനി പ്രതികരിക്കേണ്ടത് ഇറാനാണെന്നും മധ്യസ്ഥരായ പാകിസ്താൻ അറിയിച്ചു. രണ്ടുമാസമായി തുടരുന്ന സംഘർഷം യു.എസ്.യും ഇറാനും വലിയ സാമ്പത്തിക ബാധ്യതകൾ സൃഷ്ടിച്ചിട്ടുണ്ട്. ഏകദേശം 2500 കോടി ഡോളറാണ് യു.എസ്. ഇതുവരെ യുദ്ധത്തിനായി ചെലവഴിച്ചത്.




