തെലങ്കാന: മൈസൂരിൽ മലയാളി നഴ്സിംഗ് വിദ്യാർഥികൾ ഗുരുതരമായ ഭക്ഷ്യവൈഷമ്യവും അവഗണനയും നേരിടുന്നതായി പരാതി ഉയർന്നു. അഞ്ച് കോളേജുകളിലെ വിദ്യാർഥികൾ വൃത്തിഹീനമായ ഭക്ഷണം നൽകുന്നതായി ആരോപിച്ചിരിക്കുകയാണ്.
കോമൺ മെസിൽ നിന്നെത്തിക്കുന്ന ഭക്ഷണത്തിലാണ് പ്രശ്നങ്ങൾ കൂടുതലെന്നും, ഭക്ഷ്യവിഷബാധ പതിവായ സംഭവമാണെന്നും വിദ്യാർഥികൾ പറയുന്നു. കോഴിക്കറിയിൽ തൂവലും രക്തസാന്നിധ്യവും വരെ കണ്ടെത്തിയതായി ആരോപണമുണ്ട്. കഴിഞ്ഞ ദിവസം ചപ്പാത്തിയിൽ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും, ചോറിൽ പാറ്റയെയും കണ്ടെത്തിയതായും വിദ്യാർഥികൾ പറഞ്ഞു.
പ്രതിവർഷം 80,000 രൂപ മെസ് ഫീസായി ഈടാക്കുന്നുണ്ടെങ്കിലും നിലവാരം അതീവ ദയനീയമാണെന്ന് വിദ്യാർഥികളുടെ ആരോപണമാണ്. പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാൻ അനുവാദമില്ലെന്നും, ചോദ്യം ചെയ്താൽ ശിക്ഷാനടപടികൾ ഉൾപ്പെടെ സ്വീകരിക്കുമെന്നും അവർ പറയുന്നു. ഇന്റേണൽ പരീക്ഷകളും സർട്ടിഫിക്കറ്റ് ലഭിക്കുന്നതും തടസപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്.
ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസ് എന്ന ഏജൻസിയാണ് അഞ്ച് കോളേജുകളിലേക്കും ഭക്ഷണം എത്തിക്കുന്നതെന്നും, കോളേജുകളുമായി ഒത്തുകളിച്ചാണ് സംവിധാനം പ്രവർത്തിക്കുന്നതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. വിദ്യാർത്ഥികളെ കോളേജുകളിൽ എത്തിക്കുന്നതിനുള്ള പ്രതിഫലമായി മെസ് കരാറുകൾ ഇവർക്ക് ലഭിക്കുന്നതാണെന്നും ആരോപണം ഉയരുന്നു.
കോമൺ മെസ്സിലെ പാചകശാല അതീവ അശുചിതാവസ്ഥയിലാണെന്നും, ഇവിടെ നിന്നുള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും വിദ്യാർഥികൾ പറയുന്നു. പരാതികൾ നൽകിയിട്ടും കാര്യമായ മാറ്റമില്ലെന്നും, വിദ്യാർഥികൾ പകർത്തിയ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മെസ് നടത്തിപ്പ് മലയാളികളാണെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.




