തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ പെൺകടുവ ചത്തു. ജനവാസ മേഖലയിലെ പ്രശ്‌നങ്ങളെ തുടർന്ന് വയനാട് സൗത്ത് ഫോറസ്റ്റ് ഡിവിഷനിലെ അമരികുനി മേഖലയിൽ നിന്ന് പിടികൂടിയ കടുവയായിരുന്നു ഇത്.
ഏകദേശം 11 വയസുള്ള കടുവയെ പുനരധിവാസത്തിനായി 2025 ജനുവരിയിലാണ് മൃഗശാലയിൽ എത്തിച്ചത്. ഗുരുതര പരിക്കുകൾക്ക് ചികിത്സ നൽകിയെങ്കിലും കോമ്പല്ലുകൾ നഷ്ടപ്പെട്ടതിനാൽ കാട്ടിലേക്ക് തിരിച്ചുവിടാതെ മൃഗശാലയിൽ തന്നെ സംരക്ഷിച്ചു വരികയായിരുന്നു.
അടുത്തിടെ ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടാഴ്ചയായി ചികിത്സയിൽ ആയിരുന്നു. ഇതിനുമുമ്പ് കരൾ രോഗബാധ ഉണ്ടായിരുന്നതിനാൽ ആന്റിബയോട്ടിക്കുകൾക്ക് ശരിയായ പ്രതികരണം ഉണ്ടായിരുന്നില്ല. ആരോഗ്യനില വഷളായതിനെ തുടർന്ന് ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് മരണം സംഭവിച്ചത്.
നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (NTCA) നിർദ്ദേശിച്ച മാർഗനിർദേശങ്ങൾ അനുസരിച്ച് പോസ്റ്റ്മോർട്ടം നടത്തി. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ്, പാലോട് നിന്നുള്ള ഡോ. ഹരീഷ് സി., മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. വൈകിട്ട് നാലുമണിയോടെ ദഹിപ്പിക്കുകയും ചെയ്തു.
വെറ്ററിനറി വിഭാഗം പ്രകാരം അക്യൂട്ട് ബ്രോങ്കോ ന്യുമോണിയയാണ് മരണകാരണം. മൃഗശാല ഡയറക്ടർ മഞ്ജുളാ ദേവി ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥർ അന്തിമോപചാരം അർപ്പിച്ചു.
ഇതോടെ മൃഗശാലയിൽ ഇനി ശ്രാവൺ എന്ന വെള്ളക്കടുവയും രണ്ട് ബംഗാൾ കടുവകളുമാണ് അവശേഷിക്കുന്നത്. ഇവയുടെ ശരാശരി ആയുസ്സ് ഏകദേശം 12 വർഷമാണ്.




