കോഴിക്കോട്: റോഡ് കൈയ്യേറി ഗതാഗതത്തിന് തടസ്സമുണ്ടാക്കി കച്ചവടം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കോർപ്പറേഷനും ട്രാഫിക് പൊലീസും ചേർന്ന് കർശന നടപടി സ്വീകരിച്ചു. നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപം പ്രവർത്തിച്ചിരുന്ന 25 തട്ടുകടകൾ നീക്കം ചെയ്തു.
സംയുക്ത പരിശോധനയ്ക്കിടെ ഇവ പിടിച്ചെടുത്ത് ലോറിയിൽ കയറ്റി എആർ ക്യാമ്പിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ഉടമകൾക്കെതിരെ പിഴ ചുമത്തുമെന്നും കോർപ്പറേഷൻ വ്യക്തമാക്കി.
പഴം, പച്ചക്കറി തുടങ്ങിയവ വിൽക്കുന്ന തട്ടുകടകളാണ് കൂടുതലും ഇവിടെ പ്രവർത്തിച്ചിരുന്നത്. റോഡ് ഗതാഗതം തടസ്സപ്പെടുന്ന രീതിയിൽ കച്ചവടം നടക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി ശക്തമാക്കിയത്.
ട്രാഫിക് പോലീസ് ഒരു ആഴ്ച മുൻപ് തന്നെ കടയുടമകൾക്ക് നോട്ടീസ് നൽകിയിരുന്നുവെങ്കിലും മാറ്റാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസങ്ങളിൽ പൊക്കുന്ന്, പൊറ്റമ്മൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമുള്ള അനധികൃത തട്ടുകടകളും നീക്കം ചെയ്തിരുന്നു.
മൂന്ന് മാസത്തിനുള്ളിൽ നഗരത്തിലെ എല്ലാ അനധികൃത റോഡ് കച്ചവടങ്ങളും പൂർണമായും നീക്കം ചെയ്യാനാണ് കോർപ്പറേഷന്റെ തീരുമാനം.






