ആലപ്പുഴ: ആലപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയനായി ഒരു അനുയായി വഴിപാട് നടത്തി. വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിലാണ് വഴിപാട് നടന്നത്. കദളിപ്പഴവും പാലും ചേർന്ന വഴിപാടാണ് നേർന്നത്.
അതേസമയം, കേരളത്തിൽ ജനവിധി പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വോട്ടെണ്ണൽ ദിനത്തിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ കണ്ണൂരിലെ വസതിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസം പിണറായി വിജയൻ കണ്ണൂരിലേക്ക് മടങ്ങിയിരുന്നു. ഫലം അവിടെ നിന്നുതന്നെയാണ് അദ്ദേഹം അറിയുക.
സിപിഎം ആസ്ഥാനമായ എ.കെ.ജി. സെന്ററിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉണ്ടാകും. സിപിഐ ആസ്ഥാനമായ എം.എൻ സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സാന്നിധ്യമറിയിക്കും.
മറുവശത്ത്, കോൺഗ്രസ് നേതാക്കൾ തിരുവനന്തപുരത്ത് തന്നെ തങ്ങുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിലായിരിക്കും.
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് തിരിച്ചെത്താമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളിക്കളയുന്ന എൽഡിഎഫ്, നേരിയ ഭൂരിപക്ഷത്തോടെ മൂന്നാം പിണറായി വിജയൻ സർക്കാർ രൂപീകരിക്കാമെന്ന് വിശ്വസിക്കുന്നു. അതേസമയം, കേരളത്തിൽ നിർണ്ണായക ശക്തിയാകാനുള്ള പഴയ ആഗ്രഹം ഇത്തവണ സഫലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.




