കോഴിക്കോട്: വോട്ടെണ്ണൽ ആരംഭിച്ചതോടെ സ്‌ട്രോങ് റൂമിൽ നിന്ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ നിരത്തിയപ്പോൾ എല്ലായന്ത്രങ്ങളിലും 99 ശതമാനം ബാറ്ററി ചാർജ് കാണപ്പെട്ടത് വിവാദമായി. കോഴിക്കോട് നോർത്ത് നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. ജയന്തിന്റെ കൗണ്ടിംഗ് ഏജന്റ് ജെയ്‌സൺ ആണ് ഇതിൽ സംശയം ഉന്നയിച്ചത്.
ഒരു ദിവസം മുഴുവൻ വോട്ട് രേഖപ്പെടുത്താൻ ഉപയോഗിച്ച യന്ത്രങ്ങളിൽ ഇത്രയും ഉയർന്ന ബാറ്ററി നില കാണുന്നത് അസാധാരണമാണെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. എന്നാൽ നിലവിലെ വ്യവസ്ഥ പ്രകാരം ഇത്തരത്തിലുള്ള യന്ത്രങ്ങളിൽ ബാറ്ററി ചാർജ് രേഖപ്പെടുത്തുന്ന സംവിധാനം ഇല്ലെന്നും, കാണുന്നത് സ്ഥിരമായ സാങ്കേതിക സൂചന മാത്രമാണെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.
തുടർന്ന് കൗണ്ടിംഗ് കേന്ദ്രത്തിൽ നിന്ന് പുറത്തുവന്ന ഏജന്റ് വിഷയത്തെക്കുറിച്ച് സ്ഥാനാർത്ഥി കെ. ജയന്തിനെയും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. പ്രവീൺകുമാറിനെയും അറിയിച്ചു. വിവരം അറിഞ്ഞതോടെ കെ. ജയന്ത് വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തി ഉദ്യോഗസ്ഥരുമായി വിശദീകരണം തേടി. എല്ലാ യന്ത്രങ്ങളിലും ഒരേ നില തന്നെയാണ് കാണിക്കുന്നതെന്ന് അധികൃതർ മറുപടി നൽകി.
ഈ വിഷയത്തെക്കുറിച്ച് കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിക്കുന്നതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ മാത്രമാണ് ഈ സംശയം ഉയർന്നത്. പോളിംഗ് ദിവസം ഏകദേശം 80 ശതമാനം ബാറ്ററി നില മാത്രമാണ് രേഖപ്പെടുത്തിയിരുന്നതെന്ന് കൗണ്ടിംഗ് ഏജന്റ് ജെയ്‌സൺ പറഞ്ഞു.




