തിരുവനന്തപുരം: സംസ്ഥാനത്ത് ഉണ്ടായത് ശക്തമായ “സർക്കാർ വിരുദ്ധ ചുഴലിക്കാറ്റ്” ആണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു. ഈ ചുഴലിക്കാറ്റിന്റെ ശക്തി ഇടതുപക്ഷത്തിന്റെ കോട്ടകളെ പോലും ബാധിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. നിഷ്പക്ഷ വോട്ടുകളും ചില ഇടതുപക്ഷ വോട്ടുകളും യുഡിഎഫിനൊപ്പം എത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
തുടർച്ചയായ എൽഡിഎഫ് ഭരണത്തെക്കുറിച്ചുള്ള ഭയം ജനങ്ങളിൽ ഉണ്ടായിരുന്നുവെന്നും അതാണ് മാറ്റത്തിനുള്ള പിന്തുണയായി മാറിയതെന്നും ആന്റണി വ്യക്തമാക്കി. ബിജെപിക്ക് ലഭിച്ച പിന്തുണ ഭരണവിരുദ്ധ വികാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം മതേതര മനോഭാവമുള്ള സംസ്ഥാനമാണെന്നും ബിജെപിയുടെ വിജയം താൽക്കാലികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫ് വിജയത്തിന് പിന്നിൽ ജനങ്ങളാണെന്നും, സർക്കാർ രൂപീകരണം വൈകാതെ ഉണ്ടാകുമെന്നും ആന്റണി പറഞ്ഞു. സർക്കാർ കൂടുതൽ തുറന്നതും ജനസൗഹൃദപരവുമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങൾക്ക് കൂടുതൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകുമെന്നും, മുൻ സർക്കാർ കാലത്ത് ഭരണവും ജനങ്ങളും തമ്മിൽ അകലം ഉണ്ടായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു




