തൃശ്ശൂർ: റെയിൽവേ ട്രാക്കിനരികിലെ കുറ്റിക്കാടുകളിൽ ഒളിച്ചിരുന്ന പതിനൊന്നുകാരനെ ആളൂർ പൊലീസ് സമയോചിതമായി രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.20ഓടെ അമ്മയുമായി പിണങ്ങിയ കുട്ടി മുരിയാട് ഭാഗത്തെ റെയിൽവേ ട്രാക്കിലൂടെ പരിഭ്രാന്തനായി ഓടി മറഞ്ഞിരുന്നു. കുട്ടിയെ കാണാതായ വിവരം നാട്ടുകാരിൽ ഒരാൾ ആളൂർ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചതോടെ സ്റ്റേഷനിലുണ്ടായിരുന്ന വനിതാ സി.പി.ഒ. ഉടൻ തന്നെ പട്രോളിംഗ് സംഘങ്ങളെ അറിയിച്ചു. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദേശപ്രകാരം ആളൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.വി. ഹരിക്കുട്ടനും പ്രിൻസിപ്പൽ എസ്.ഐ. മനു പി. ചെറിയാനും നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ ആരംഭിച്ചു.
അപകടസാധ്യത കണക്കിലെടുത്ത് പൊലീസ് റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ടു ഈ വഴിയുള്ള ട്രെയിനുകൾ താൽക്കാലികമായി നിർത്തിവെച്ചു. തുടർന്ന് റെയിൽവേ പാളങ്ങൾക്കരികിൽ വ്യാപകമായി പരിശോധന നടത്തി.
മുരിയാട് പൂവശ്ശേരിക്കാവ് റെയിൽവേ ഗേറ്റിനും മനപ്പടി റെയിൽവേ ഗേറ്റിനും ഇടയിൽ പാളത്തിനരികിലെ മരക്കൂട്ടങ്ങളിലും കുറ്റിക്കാടുകളിലും ഒളിച്ച് ട്രെയിൻ വരുന്നത് കാത്തിരുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയോട് സംസാരിച്ച് ആശ്വസിപ്പിച്ച പൊലീസ് സുരക്ഷിതമായി സ്റ്റേഷനിലേക്ക് എത്തിക്കുകയും തുടർന്ന് വീട്ടുകാരുടെ കൈകളിൽ ഏൽപ്പിക്കുകയും ചെയ്തു. വിവരം ലഭിച്ച് 20 മിനിറ്റിനുള്ളിൽ വിവിധ ഇടങ്ങളിലുണ്ടായിരുന്ന പൊലീസ് സംഘങ്ങളെ ഏകോപിപ്പിച്ച് നടത്തിയ ദ്രുത തിരച്ചിലാണ് കുട്ടിയെ രക്ഷിക്കാൻ സഹായിച്ചതെന്ന് പൊലീസ് അറിയിച്ചു.






