കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചുകൊണ്ടുള്ള രേഖ പുറത്തുവന്ന സംഭവത്തിൽ പ്രതികരണവുമായി സന്ദീപ് വാര്യർ. ഇത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യവും ജനാധിപത്യ പ്രക്രിയയുടെ ഭാഗവുമാണെന്ന് അദ്ദേഹം പറഞ്ഞു. പാണക്കാട് സാദിഖലി തങ്ങളെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. പാർട്ടിക്കുള്ളിൽ അഭിപ്രായങ്ങൾ തേടുന്നതും ചർച്ചകൾ നടത്തുന്നതും ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്,” എന്ന് സന്ദീപ് വാര്യർ പറഞ്ഞു. കെ.സി. വേണുഗോപാലിനെയാണ് പിന്തുണക്കുന്നതോ എന്ന ചോദ്യത്തിന്, “അത് പാർട്ടിക്കുള്ളിൽ നടന്ന കാര്യമാണ്. എന്താണ് പറഞ്ഞതെന്ന് പാർട്ടി തന്നെ വിലയിരുത്തും. പുറത്തുവന്ന ചിത്രത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ പ്രതികരിക്കില്ല. ആ ഫോട്ടോ ഞാൻ കണ്ടിട്ടില്ല,” എന്നായിരുന്നു മറുപടി.
യുഡിഎഫിലെ ചർച്ചകളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. “ലീഗ് അവരുടെ അഭിപ്രായം പറയും. അതുകൊണ്ടാണ് അവരുമായി ആലോചിക്കുന്നത്. എല്ലാവരും അഭിപ്രായം പറയുകയും അവസാനം ഒരു തീരുമാനം എടുക്കുകയും ചെയ്യും. രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും സാദിഖലി തങ്ങളും എടുക്കുന്ന തീരുമാനം യുഡിഎഫ് പ്രവർത്തകർ പൂർണമായി അംഗീകരിക്കും,” എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എഐസിസി നിരീക്ഷകനായ മുകുൾ വാസ്നികിന്റെ കൈവശമുണ്ടായിരുന്ന നിർണായക രേഖയുടെ ചിത്രം ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടിരുന്നു. അതിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, സന്ദീപ് വാര്യർ അടക്കമുള്ള പത്തോളം പേരുടെ വിവരങ്ങൾ ഉൾപ്പെട്ടിരുന്നു.
രേഖയിൽ സജീവ് ജോസഫ്, ടി.ഒ. മോഹനൻ, ഉഷ വിജയൻ, ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ധിഖ് എന്നിവരുടെ പേരുകളും ഉണ്ടായിരുന്നു. ഐ.സി. ബാലകൃഷ്ണന്റെ പേരിന് മുന്നിൽ “കെ.സി., ആർ.സി.” എന്ന് രേഖപ്പെടുത്തിയിരുന്നപ്പോൾ, മറ്റ് പലരുടെയും പേരിന് മുന്നിൽ “ആർ.സി.” എന്നാണ് ഉണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അത്തരമൊരു രേഖയെക്കുറിച്ച് അറിയില്ലെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചത്.






