കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമ സംഭവങ്ങളും അനധികൃത കെട്ടിട പൊളിക്കലുകളും തടയണമെന്ന് ആവശ്യപ്പെട്ട് കൽക്കട്ട ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. ബിരുദാനന്തര ബിരുദ വിദ്യാർഥിയായ റൗണക് മുഖർജി (22) ആണ് ഹർജി നൽകിയത്. കേസ് മെയ് 12ന് ചീഫ് ജസ്റ്റിസ് സുജോയ് പോൾ, ജസ്റ്റിസ് പാർഥ സാരഥി സെൻ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും.
സംസ്ഥാനത്ത് നിയമവ്യവസ്ഥ തകരുകയും വ്യാപകമായ നശീകരണ പ്രവർത്തനങ്ങൾ നടക്കുകയും ചെയ്യുന്നതായി ഹർജിയിൽ ആരോപിക്കുന്നു. ഔദ്യോഗിക ഉത്തരവോ കോടതി നിർദേശമോ ഇല്ലാതെ സ്വകാര്യ സ്വത്തുക്കളും വ്യാപാര സ്ഥാപനങ്ങളും ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കപ്പെടുന്നുവെന്നും, പല സംഭവങ്ങളിലും രാഷ്ട്രീയ പ്രവർത്തകരുടെ സാന്നിധ്യം കാണപ്പെടുന്നതായും ഹർജിയിൽ പറയുന്നു.
കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ന്യൂ മാർക്കറ്റ് (ഹോഗ് മാർക്കറ്റ്) പ്രദേശത്ത് യന്ത്രങ്ങൾ ഉപയോഗിച്ച് കെട്ടിടങ്ങൾ പൊളിച്ചതിനെ തുടർന്ന് വ്യാപാരികൾക്കിടയിൽ ഭീതി പടർന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അക്രമ സംഭവങ്ങൾ നടക്കുമ്പോൾ പൊലീസ് ഇടപെടാതെ നോക്കിനിൽക്കുകയാണെന്നും വീഡിയോ ദൃശ്യങ്ങൾ ഉദ്ധരിച്ച് ആരോപണമുണ്ട്.
മെയ് 5ന് ആയുധധാരികളായ ഒരു സംഘം ലെനിന്റെ പ്രതിമ തകർത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇത്തരം സംഭവങ്ങൾ തടയാൻ കോടതി അടിയന്തരമായി ഇടപെടണമെന്നും, പൊലീസിനും ഭരണകൂടത്തിനും വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. ന്യൂ മാർക്കറ്റ് പ്രദേശത്തെ പൊളിക്കലുകൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ഹർജിയിൽ പറയുന്നു.






