മുപ്പത് വർഷമായി ഒരു നറുക്കെടുപ്പും മുടക്കാതെ ലോട്ടറി എടുത്തിരുന്ന ടെക്സാസിലെ റിച്ചാർഡ്സൺ സ്വദേശികളായ ദമ്പതികളെ ഒടുവിൽ ഭാഗ്യം തേടിയെത്തി. ഏകദേശം 41 മില്ല്യൺ ഡോളർ (390 കോടി രൂപയോളം) സമ്മാനമായി ലഭിച്ചതോടെയാണ് ഇവർ കോടീശ്വരന്മാരായത്.
റിച്ചാർഡ്സൺ സ്വദേശികളായ ദമ്പതികൾ കഴിഞ്ഞ ഏപ്രിലിൽ മെസ്ക്വിറ്റിലെ ഒരു സെവൻ ഇലവൻ സ്റ്റോറിൽ നിന്ന് ‘ക്വിക്ക് പിക്ക്’ ടിക്കറ്റാണ് എടുത്തത്. ഏപ്രിൽ 20ന് നടന്ന ‘ലോട്ടോ ടെക്സസ്’ നറുക്കെടുപ്പിലെ 21, 28, 33, 34, 43, 44 എന്നീ ആറു നമ്പറുകളും ഇവരുടെ ടിക്കറ്റുമായി ഒത്തുപോയതോടെയാണ് വമ്പൻ ജാക്പോട്ട് സ്വന്തമായത്.
വിജയവിവരം അറിഞ്ഞ രാത്രിയിൽ സന്തോഷം കൊണ്ട് ഉറങ്ങാൻ പോലും കഴിഞ്ഞില്ലെന്നാണ് വിജയി പ്രതികരിച്ചത്. “രാത്രി മുഴുവൻ ഇതിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടായിരുന്നു,” എന്നും അദ്ദേഹം പറഞ്ഞു.
ദമ്പതികൾ തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ 30 വർഷമായി ഒരു ‘ലോട്ടോ ടെക്സസ്’ നറുക്കെടുപ്പും മുടക്കാതെ ടിക്കറ്റ് എടുക്കാറുണ്ടെന്ന് ഇവർ ലോട്ടറി അധികൃതരോട് അറിയിച്ചു.
ലഭിച്ച സമ്മാനത്തുക കുടുംബത്തെ സഹായിക്കാനും ലോകം ചുറ്റിക്കാണാനുമാണ് ഇവരുടെ തീരുമാനം. “കണ്ടുതീർക്കാൻ ഇനിയും ഒരുപാട് ലോകമുണ്ട്,” എന്നും അവർ പറഞ്ഞു.
അതേസമയം, ടെക്സാസിൽ തന്നെ 2025ൽ നേടിയ 78 മില്ല്യൺ ഡോളറിന്റെ മറ്റൊരു ജാക്പോട്ട് വിജയിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മെയ് 14 വൈകിട്ട് 5 മണിക്ക് മുമ്പ് വിജയി മുന്നോട്ടുവരാത്ത പക്ഷം ആ തുക സർക്കാർ ഏറ്റെടുക്കും.






