തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ ദയനീയ പരാജയത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ആരോപിച്ച് കേരള കോൺഗ്രസ് (എം)യിലെ ഒരു വിഭാഗം നേതാക്കൾ രംഗത്ത്. ഇന്ന് നടന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനം ഉയർന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണം പൂർണമായും പിണറായി വിജയനെ മുൻനിർത്തിയാണ് നടത്തിയത്. ഇതാണ് വലിയ തിരിച്ചടിക്ക് കാരണമായതെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ഇനിയും പിണറായി വിജയൻ തന്നെ മുന്നണിയെ നയിച്ചാൽ ബംഗാളിലെ ഇടതുപക്ഷത്തിന് സംഭവിച്ചതുപോലുള്ള തകർച്ച കേരളത്തിലും ഉണ്ടാകാമെന്നും അവർ മുന്നറിയിപ്പ് നൽകി.
ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയും പരാജയത്തിന് കാരണമായതായി യോഗത്തിൽ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ പിണറായി വിജയൻ ഇനി പ്രതിപക്ഷ നേതാവാകരുതെന്നും ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിൽ സിപിഎം പ്രവർത്തകർ വ്യാപകമായി ക്രോസ് വോട്ട് ചെയ്തതാണ് കേരള കോൺഗ്രസ് (എം) മത്സരിച്ച സിറ്റിങ് സീറ്റുകളിലുപോലും തോൽവിക്ക് കാരണമായതെന്നും വിമർശനം ഉയർന്നു. കേരള കോൺഗ്രസ് (എം) എൽഡിഎഫിന്റെ ഭാഗമായതിന് ശേഷം ആദ്യമായാണ് പിണറായി വിജയനെതിരെ ഇത്തരത്തിലുള്ള തുറന്ന വിമർശനം ഉയരുന്നത്.






