കൊളംബിയ: ശ്രീലങ്കയിൽ 11 വയസുകാരിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ മുതിർന്ന ബുദ്ധമത സന്യാസി അറസ്റ്റിൽ. 71 വയസുകാരനായ പല്ലേഗാമാ ഹെമാറത്താനയെ ശനിയാഴ്ച കൊളംബോയിലെ ആശുപത്രിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. 2022ൽ അനുരാധപുരയിലെ ഒരു ക്ഷേത്രത്തിൽ മുഖ്യ പൂജാരിയായിരിക്കെയാണ് ലൈംഗികാതിക്രമം നടന്നതെന്നാണ് കേസ്.
പീഡനത്തിന് ഒത്താശ ചെയ്തെന്നാരോപിച്ച് കുട്ടിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ഉയർന്നതിനെ തുടർന്ന് പല്ലേഗാമാ ഹെമാറത്താനയ്ക്ക് നേരത്തെ യാത്രാനിരോധനം ഏർപ്പെടുത്തിയിരുന്നു. ഉടൻ അറസ്റ്റ് ചെയ്യണമെന്ന കോടതി നിർദേശത്തിന് പിന്നാലെയായിരുന്നു പൊലീസ് നടപടി.
ശ്രീലങ്കയിലെ ബുദ്ധമത സമൂഹത്തിൽ അതീവ സ്വാധീനമുള്ള സന്യാസിമാരിൽ ഒരാളാണ് അറസ്റ്റിലായ ഹെമാറത്താന. ബുദ്ധഗയയിലെ ബോധിവൃക്ഷത്തിന്റെ തൈയിൽ നിന്ന് വളർത്തിയെടുത്തതാണെന്ന് വിശ്വസിക്കപ്പെടുന്ന ശ്രീലങ്കയിലെ വിശുദ്ധ ബോധിവൃക്ഷത്തിന്റെ മുഖ്യ സംരക്ഷകനെന്ന നിലയിലും ഇയാൾ ശ്രദ്ധേയനാണ്. കൂടാതെ ബുദ്ധമത തീർത്ഥാടന പാതയിലെ പ്രധാന എട്ട് ക്ഷേത്രങ്ങളുടെ ചുമതലയും ഇയാൾ വഹിച്ചിരുന്നു.
ഇത്രയും ഉയർന്ന ആത്മീയ പദവിയിലുള്ള ഒരാൾക്കെതിരെ കുട്ടിക്കെതിരായ ലൈംഗികാതിക്രമ ആരോപണം ഉയർന്നത് ശ്രീലങ്കയിലെ ബുദ്ധമത സമൂഹത്തിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കടുത്ത നിയമനടപടികളുള്ള രാജ്യമായതിനാൽ പ്രതിക്ക് ഗുരുതര ശിക്ഷ ലഭിക്കാമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ഇയാൾ മുൻപ് സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്നും കണ്ടെത്താൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
കഴിഞ്ഞ മാസം തായ്‌ലൻഡിലേക്കുള്ള സ്പോൺസേഡ് യാത്രയ്ക്കുശേഷം 110 കിലോ കഞ്ചാവുമായി 22 ബുദ്ധ സന്യാസിമാർ പിടിയിലായ സംഭവവും ശ്രീലങ്കയിൽ വലിയ വിവാദമായിരുന്നു.






