തൃശ്ശൂർ: പുതിയ സർക്കാർ അധികാരമേൽക്കാനിരിക്കെ പൊതുവിദ്യാഭ്യാസ വകുപ്പും മന്ത്രിയും നേരിടുന്ന ആദ്യ വലിയ വെല്ലുവിളിയാണ് വകുപ്പിന്റെ ഭരണനിരന്തരതയും പദ്ധതികളുടെ തുടർച്ചയും. പത്ത് വർഷത്തിനുശേഷമുള്ള ഭരണമാറ്റത്തെ തുടർന്ന് വകുപ്പിലെ നിർണായക തസ്തികകളിൽ പ്രവർത്തിച്ചിരുന്ന ഭൂരിഭാഗം ഉദ്യോഗസ്ഥരും അടുത്ത അധ്യയനവർഷം തുടങ്ങുന്നതിന് മുമ്പ് സ്ഥാനമൊഴിയാൻ സാധ്യതയുണ്ടെന്നാണ് വിവരം.
എസ്.സി.ഇ.ആർ.ടി ഡയറക്ടർ, എസ്.എസ്.കെ പ്രോജക്ട് ഡയറക്ടർ, സീമാറ്റ് ഡയറക്ടർ, സ്‌കോൾ കേരള ഡയറക്ടർ തുടങ്ങിയ പ്രധാന സ്ഥാനങ്ങളിലുള്ളവർ ഉൾപ്പെടെ അടുത്ത ദിവസങ്ങളിൽ തന്നെ പദവി ഒഴിയുമെന്നാണ് സൂചന. ഇതിനൊപ്പം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലും ഉണ്ടായ ഭരണമാറ്റത്തിന് പിന്നാലെ നിരവധി ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റവും സ്ഥാനചലനവും സംഭവിച്ചിട്ടുണ്ട്.
ജനുവരിയിൽ പി.എം. ശ്രീ പോർട്ടൽ തുറന്നതോടെ കേരളം പദ്ധതിയിൽ ചേരാത്തത് കേന്ദ്ര ഫണ്ട് ലഭ്യതയിൽ പ്രതിസന്ധി സൃഷ്ടിച്ചതായി വിലയിരുത്തുന്നു. പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയച്ചിട്ടുണ്ട്. എസ്.എസ്.കെ ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഫണ്ട് ലഭ്യമാക്കാൻ നടത്തിയ ഡൽഹി ചർച്ചകളും ഫലം കണ്ടില്ലെന്നാണ് റിപ്പോർട്ട്. ഇതോടെ എസ്.എസ്.കെ പ്രവർത്തനങ്ങൾക്കുതന്നെ സാമ്പത്തിക തടസ്സങ്ങൾ നേരിടുന്നു.
അധ്യാപകരുടെ വാർഷിക അവധിക്കാല പരിശീലനവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഫണ്ടിന്റെ കുറവ് കാരണം നേരിട്ടുള്ള പരിശീലനം ഒഴിവാക്കേണ്ട സാഹചര്യമുണ്ടാകാമെന്നും പകരം ഓൺലൈൻ പരിശീലനത്തിന് ആലോചനകൾ നടക്കുകയാണെന്നും അധികൃതർ പറയുന്നു.
പുതിയ മന്ത്രിയും ഭരണസംവിധാനവും ചുമതലയേറ്റ ശേഷം മാത്രമേ ഈ വിഷയങ്ങളിൽ വ്യക്തമായ തീരുമാനങ്ങൾ ഉണ്ടാകൂ എന്ന നിലപാടാണ് ഇപ്പോൾ. അതിനിടെ, വകുപ്പ് കൈവശം വയ്ക്കുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകളും തുടരുന്നുണ്ട്. ലീഗ് വകുപ്പ് വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കോൺഗ്രസ് ഏറ്റെടുക്കാനുള്ള സാധ്യതയും ചർച്ചയാകുന്നു.






