പത്തനംത്തിട്ട: ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ കീഴ്‌ച്ചേരിമേൽ സന്ധ്യയിലെ പി.സി. സരോജിനി അമ്മ (സജിനി പവിത്രൻ, 84) അന്തരിച്ചു. ചെങ്ങന്നൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. പ്രിൻസിപ്പലായിരുന്നു.
സജിനി പവിത്രൻ എന്ന പേരിൽ കഥ, കവിത, ബാലസാഹിത്യം, റേഡിയോ നാടകം, തിരക്കഥ, ടെലിഫിലിം തുടങ്ങിയ മേഖലകളിൽ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. ദേശീയ അവാർഡ് നേടിയ ‘തിങ്കളാഴ്ച നല്ല ദിവസം’ ഉൾപ്പെടെ മൂന്ന് സിനിമകൾക്ക് കഥ എഴുതിയതും ഇവരാണ്. സജിനി എഴുതിയ ‘അമ്മയ്ക്കു വേണ്ടി’ എന്ന റേഡിയോ നാടകമാണ് പത്മരാജൻ ‘തിങ്കളാഴ്ച നല്ല ദിവസം’ എന്ന പേരിൽ സിനിമയാക്കിയത്.
ബാലസാഹിത്യ രചനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1991), പുനരാഖ്യാനത്തിനുള്ള സംസ്ഥാന അവാർഡ് (1997), നാടകത്തിനുള്ള കെൽട്രോൺ റിക്രിയേഷൻ ക്ലബ് അവാർഡ്, ഗൾഫ് വോയിസ് മാസികയുടെ ഉറൂബ് അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
ഭർത്താവ്: എൻ.കെ. പവിത്രൻ (റിട്ട. പ്രിൻസിപ്പൽ, ആലാ ഹയർസെക്കൻഡറി സ്‌കൂൾ). മക്കൾ: എൻ.പി. ബൈജു (സതേൺ റെയിൽ റിട്ട. സീനിയർ കംപ്ലെയിന്റ് ഇൻസ്‌പെക്ടർ), ഡോ. ലക്ഷ്മി പവിത്രൻ. മരുമക്കൾ: പരേതനായ ഡോ. എ.പി. ശ്രീകുമാർ (റിട്ട. ഡിഎംഒ, ആലപ്പുഴ), എൻ.പി. മിനു (പി.എസ്. സർജിക്കൽസ്, ചെങ്ങന്നൂർ). സംസ്‌കാരം ബുധനാഴ്ച മൂന്നിന് വീട്ടുവളപ്പിൽ നടക്കും.






