കുവൈത്ത് സിറ്റി: ഹാന്‍റ വൈറസുമായി ബന്ധപ്പെട്ട ആഗോള സാഹചര്യങ്ങൾ നിരീക്ഷിച്ചുവരുകയാണെന്നും നിലവിൽ രാജ്യത്തിനുള്ളിൽ രോഗവ്യാപന സാധ്യത വളരെ കുറവാണെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുവൈത്ത് രോഗപ്രതിരോധ-നിയന്ത്രണ കേന്ദ്രം നടത്തിയ പുതിയ സാങ്കേതിക വിലയിരുത്തലിൽ രാജ്യത്ത് വ്യാപക രോഗബാധയുടെ സൂചനകളില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് വ്യക്തമാക്കി. രോഗബാധയുള്ള എലികളുമായോ അവയുടെ വിസർജ്യവുമായോ നേരിട്ടോ പരോക്ഷമായോ സമ്പർക്കം വരുന്നതാണ് രോഗം പകരാനുള്ള പ്രധാന കാരണമെന്ന് മന്ത്രാലയം അറിയിച്ചു.
വൈറസ് കണ്ടെത്തുന്നതിനുള്ള പരിശോധനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ, ആരോഗ്യസംഘങ്ങളുടെ സജ്ജീകരണം, രോഗനിരീക്ഷണം, അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളുമായി വിവരവിനിമയം തുടങ്ങിയ മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
പനി, തലവേദന, മാംസപേശി വേദന, ക്ഷീണം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കാനിടയുള്ളത്. ഗുരുതര സാഹചര്യങ്ങളിൽ ശ്വാസതടസം, ഓക്സിജൻ കുറവ്, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നിവയും ഉണ്ടാകാമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഹാന്‍റ വൈറസ് എന്ത്?
എലികളിലൂടെ അപൂർവമായി മനുഷ്യരിലേക്ക് പകരുന്ന വൈറസാണ് ഹാന്‍റ വൈറസ്. പൊതുജനങ്ങൾക്ക് നിലവിൽ വ്യാപക ഭീഷണി കുറവാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡിനെപ്പോലെ വായുവിലൂടെ അതിവേഗം പടരുന്ന രോഗമല്ല ഹാന്‍റ വൈറസ്. രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തുന്ന സാഹചര്യങ്ങളിൽ മാത്രമാണ് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കൂടുതലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
എലികളുടെ വിസർജ്യം, ഉമിനീർ എന്നിവ വഴിയാണ് വൈറസ് പ്രധാനമായും പകരുന്നത്. ശ്വാസകോശത്തെയും വൃക്കകളെയും ബാധിക്കുന്ന രോഗമാണിത്. ഏപ്രിൽ ആദ്യം അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച കപ്പലിൽ പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ട ഒരാളുടെ മരണത്തോടെയാണ് ഹാന്‍റ വൈറസ് വീണ്ടും ആഗോള ശ്രദ്ധ നേടിയത്.






