കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി സിപിഎം നേതാവും ഖാദി ബോർഡ് ചെയർമാനുമായ പി. ജയരാജൻ. ഇന്നലെ വൈകീട്ട് 5.40-നാണ് സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. അരമണിക്കൂറിലധികം സമയം അവിടെ ചെലവഴിച്ച അദ്ദേഹം ക്ഷേത്രത്തിന് ചുറ്റും വലംവെച്ചുവെങ്കിലും ക്ഷേത്ര നടകളിൽ തൊഴുതില്ല. മറ്റുള്ളവർ ശ്രദ്ധിക്കുന്നുവെന്ന് മനസിലായതിനെ തുടർന്ന് പെട്ടെന്ന് മടങ്ങുകയായിരുന്നു. വഴിപാടുകളൊന്നും രസീതാക്കിയിട്ടില്ല എന്നാണറിയുന്നത്.
‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന തന്റെ പുതിയ പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ടാണ് ക്ഷേത്രം സന്ദർശിച്ചത് എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. കമ്മ്യൂണിസ്റ്റുകാർക്ക് ആരാധനാലയ സന്ദർശനം നിഷിദ്ധമാണ് എന്നത് തെറ്റിദ്ധാരണയാണെന്നും കൊടുങ്ങല്ലൂർ കാവിൽ പോയതുകൊണ്ട് താനൊരു ”ഭക്തൻ” ആയി മാറിയെന്നോ, ആരാധനാലയങ്ങളെ മാറ്റിനിർത്തിയാലേ ഈ നാടിന്റെ സാമൂഹ്യചരിത്രം പഠിക്കാൻ കഴിയൂ എന്നോ ആരെങ്കിലും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുവെങ്കിൽ അവരോട് സഹതാപമേ ഉള്ളൂവെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ജയരാജൻ പറഞ്ഞു.






