കോൺഗ്രസിലെ മുഖ്യമന്ത്രി പോരാണല്ലോ കുറച്ച് ദിവസങ്ങളായുള്ള മലയാളികളുടെ എന്റർടെയൻമെന്റ്. അവർക്കിത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെങ്കിൽ ജനങ്ങളുടെ മനസിൽ മറ്റ് ചില പേരുകളാണ്. പുതുയുഗയാത്രയിൽ ആരാധകരുടെ ചുമലിലായിരുന്ന വി.ഡി. സതീശന് മുഖ്യമന്ത്രിക്കസേര നിഷിധമാണെന്ന് ഇപ്പോൾ അദ്ദേഹത്തിനൊഴികെ കേരളത്തിലെ എല്ലാവർക്കും മനസിലായ സ്ഥിതിയാണ്. മറ്റൊരു കണ്ടസ്റ്റന്റായ രമേശ് ചെന്നിത്തലയാകട്ടെ, മുഖ്യമന്ത്രിതസ്തികയ്ക്ക് സീനിയർ സിറ്റിസൺ സംവരണമുണ്ടെന്ന കണക്കുകൂട്ടലിലുമാണ്. മണ്ണും ചാരി നിന്നവൻ കസേരയും കൊണ്ട് പോയെന്ന അവസ്ഥയിലാണ് കോൺഗ്രസിലെ മുഖ്യമന്ത്രി പോര് ഇപ്പോൾ പോകുന്നത്. സതീശന് വേണ്ടി ഫ്ളക്സുമായി തെരുവിലിറങ്ങുന്ന പുതുതലമുറ കോൺഗ്രസുകാർക്ക് അറിയാത്തൊരു കാര്യമുണ്ട്, കോൺഗ്രസിലിത് ആദ്യത്തെ സംഭവമൊന്നുമല്ലെന്നത്.
2018-ലെ മധ്യപ്രദേശ് നിയമസഭാതിരഞ്ഞെടുപ്പ് പിടിക്കാൻ കോൺഗ്രസ് ഏൽപ്പിച്ചത് ജ്യോതിരാദിത്യ സിന്ധ്യയെ. ഗ്വാളിയാർ യുവരാജാവ് യുദ്ധത്തിനുള്ള പടയൊരുക്കി. ബി.ജെ.പി.ക്കായി നാലാം ഊഴത്തിനിറങ്ങിയ ശിവരാജ്സിങ് ചൗഹാന്റെ വ്യക്തിപ്രഭാവത്തെ വരെ മുട്ടുകുത്തിച്ച് കോൺഗ്രസ് മുന്നിലെത്തി. കോൺഗ്രസിന് 114 സീറ്റ്, ബി.ജെ.പി.ക്ക് 109. ബി.എസ്.പി.യുടെ സഹായത്തോടെ കോൺഗ്രസ് സർക്കാരുണ്ടാക്കി. പക്ഷേ ഇനിയാണ് ട്വിസ്റ്റ്. സിന്ധ്യ ഔട്ട്. പഴയ സിംഹം കമൽനാഥാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തത്. ജ്യോതിരാദിത്യക്ക് ഇതുൾക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു. ക്രമേണ സ്വന്തം മണ്ഡലമായ ഗുണയിലെ ചെറിയ കാര്യങ്ങൾപോലും നടത്തിക്കിട്ടാൻ അദ്ദേഹം വിഷമിച്ചു.
ഇതിനിടെ യു.പി.യുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറിയാക്കി. ഒടുവിൽ ഒഴിവുവന്ന രണ്ട് രാജ്യസഭാ സീറ്റിൽ ഒന്ന് ചോദിച്ചു. അതും കിട്ടിയില്ല. തന്റെ അവസ്ഥ പാർട്ടിയെ അറിയിക്കാൻ പലകുറി ശ്രമിച്ചു. ഒന്നും നടന്നില്ല. ഇതിലും വലിയ അപമാനം മറ്റെന്തുണ്ട്. ഒടുവിൽ അമ്മായി വസുന്ധരാജ സിന്ധ്യ വഴി ബി.ജെ.പി.യിലേക്കൊരു ചാട്ടം. പിന്നെ നടന്ന കഥ ഒരു പാഠമാവേണ്ടതായിരുന്നു. അവിടുന്നങ്ങോട്ട് കോൺഗ്രസ് മധ്യപ്രദേശിൽ നിലംതൊട്ടിട്ടില്ല.
അത് പാഠമാക്കിയില്ല, രാജസ്ഥാനിൽ 2018-ലെ തിരഞ്ഞെടുപ്പിലും കണ്ടത് ഇതിന്റെ തനിയാവർത്തനം. ബി.ജെ.പി. തുടർച്ചയായി ഭരിക്കുന്ന നാട്ടിൽ യുവനേതാവ് സച്ചിൻ പൈലറ്റിനെ കോൺഗ്രസ് ചുമതല ഏൽപ്പിക്കുന്നു. യുവത്വത്തിന്റെ പ്രസരിപ്പിൽ ഓടി നടന്ന് പ്രചരണം നടത്തി. ഫലം വന്നപ്പോൾ കേവലഭൂരിപക്ഷത്തിന് ഒന്ന് കുറഞ്ഞ് 100 സീറ്റ്. അവിടെയും സർക്കാരുണ്ടാക്കി. പക്ഷേ, നമ്മുടെ കെ.സി. വേണുഗോപാൽജിയെപ്പോലെ കോൺഗ്രസ് സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്ന അശോക് ഗഹ്ലോട്ടാണ് മുഖ്യമന്ത്രിയായത്. പിന്നാലെ പൈലറ്റും പാർട്ടി വിടുന്നതിന്റെ വക്കിലെത്തിയെങ്കിലും എങ്ങനെയൊക്കെയോ പിടിച്ചുനിർത്തി. പക്ഷേ അതുകൊണ്ട് കാര്യമൊന്നുമുണ്ടായില്ല. അടുത്ത ഊഴത്തിൽ ബി.ജെ.പി. അധികാരത്തിൽ മടങ്ങിയെത്തി. അവിടുന്നങ്ങോട്ട് രാജസ്ഥാനിലും കോൺഗ്രസ് തവിടുപൊടി.
2022-ൽ ഹിമാചൽ പ്രദേശിൽ നടന്നത് പക്ഷേ ഇതിനേക്കാൾ വലിയ നാടകം. മുൻമുഖ്യമന്ത്രി, അന്തരിച്ച വീർഭദ്രസിങ്ങിന്റെ ഭാര്യ പ്രതിഭാ സിങ്ങിനെ ഹൈക്കമാൻഡ് പി.സി.സി. പ്രസിഡന്റാക്കി മൊത്തം ചുമതലനൽകി. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് പി.സി.സി. വർക്കിങ് പ്രസിഡന്റ് ഹർഷ് മഹാജനും മറ്റു രണ്ട് മുതിർന്ന നേതാക്കളും ബി.ജെ.പി.യിലേക്കു കൂറുമാറി. പക്ഷേ സഹതാപ തരംഗം ആഞ്ഞുവീശി, കോൺഗ്രസ് ജയിച്ചു, സർക്കാരുണ്ടാക്കി. പക്ഷേ, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തത് സുഖ്വിന്ദർ സിങ് സുഖുവെന്ന മറ്റൊരു നേതാവ്.
കഥ കഴിഞ്ഞിട്ടില്ല, 2023-ൽ കർണാടക തിരഞ്ഞെടുപ്പ്. ഏതു സംസ്ഥാനത്ത് കോൺഗ്രസ് എം.എൽ.എ.മാർ കൂറുമാറാനൊരുങ്ങിയാലും റിസോർട്ട് ഒരുക്കുന്നത് കർണാടകത്തിലെ ഡി.കെ. ശിവകുമാറാണ്. ഹൈക്കമാൻഡിന് വേണ്ടപ്പെട്ടവനായ ഡി.കെ തന്നെ തിരഞ്ഞെടുപ്പ് നയിച്ചു. പക്ഷേ ഭരണം കിട്ടിയപ്പോൾ കോൺഗ്രസിന്റെ തനിനിറം പുറത്ത് വന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി. സമവായത്തിന് രണ്ടര വർഷമാകുമ്പോൾ ഡി.കെ.യെ മുഖ്യമന്ത്രിയാക്കുമെന്ന വാഗ്ദാനം നൽകിയെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ നടപ്പാക്കി കണ്ടില്ല. അതിന് ശേഷം ഏകദേശം എല്ലാ ആഴ്ച്ചയും ഡികെയെ പിന്തുണയ്ക്കുന്ന രണ്ട് നേതാക്കൾ വീതം ഹൈക്കമാൻഡിനെ കാണാൻ ഡൽഹിയിലേക്ക് പറക്കുന്നത് സ്ഥിരം കാഴ്ച്ചയാണ്. പക്ഷേ ഇതുവരെ എന്തെങ്കിലും ഗുണമുണ്ടായതായി അറിവില്ല. എന്തായാലും കർണാടകയിലെ കുറച്ചധികം കോൺഗ്രസ് നേതാക്കൾക്ക് ഡൽഹി കാണാൻ അവസരം ലഭിക്കുന്നുണ്ട് ഈ വഴിക്ക്.
കർണാടകയുടെ അയൽപക്കമായ തെലങ്കാനയിൽ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായതും എം.പി.യായിരിക്കേയാണ്. ഇത്രയും നടന്നിട്ടും കോൺഗ്രസിന് മാത്രം എവിടെ പിഴയ്ക്കുന്നു എന്ന് മനസിലാകുന്നില്ല. വരമ്പത്ത് കൂലിയെന്ന് കേട്ടിട്ട് പോലും ഇല്ലെന്ന് തോന്നും ഓരോ തവണയും. ഇന്ന് 28 സീറ്റുള്ള മധ്യപ്രദേശിൽ നിന്ന് ഒരാളും ലോക്സഭയിലില്ല. കുറ്റം പറയരുതല്ലോ. 29 സീറ്റുള്ള രാജസ്ഥാനിൽനിന്ന് ഇരുപത്തിയെട്ടും ബി.ജെ.പി. എം.പി.മാരാണ്. ഒരാൾ കോൺഗ്രസും. രണ്ടിടത്തുംകൂടി 50 പേരെ കിട്ടിയിരുന്നെങ്കിൽ ഒരുപക്ഷേ രാഹുൽജി ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഇരിക്കേണ്ടതായിരുന്നു! എന്തായാലും ഇനി നമ്മുടെ കൊച്ചു കേരളത്തിലും നടക്കാൻ പോകുന്നത് ഇതേ രാഷ്ട്രീയ നാടകമാണോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.






