തിരുവനന്തപുരം: പാർലമെന്ററി പാർട്ടി നേതാവിനെച്ചൊല്ലി ബിജെപിയിലും തർക്കം. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും വി മുരളീധരനും കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി.
ഒരാൾക്ക് ഒന്നിലധികം പദവി നൽകരുതെന്ന് മുരളീധരൻ നേതൃത്വത്തെ അറിയിച്ചെന്നാണ് വാർത്തകൾ. എന്നാൽ മൂന്ന് സീറ്റ് ലഭിച്ചത് തന്റെ മിടുക്കാണെന്നും കക്ഷി നേതാവാകാൻ യോഗ്യൻ താനാണെന്നുമാണ് രാജീവ് ചന്ദ്രശേഖറിന്റെ വാദം. മറ്റ് നേതാക്കളും പക്ഷംപിടിച്ചതോടെ തർക്കം രൂക്ഷമായതിനാൽ വെള്ളിയാഴ്‌ച കോർ കമ്മിറ്റി യോഗം ചേരും.
കെ സുരേന്ദ്രനുമടക്കമുള്ളവർ മുരളീധരനായി വാദിക്കുമ്പോൾ രാജീവ് ചന്ദ്രശേഖറിനൊപ്പമാണ് എം ടി രമേശ്. മലയാളം നന്നായി കൈകകാര്യം ചെയ്യാനറിയാത്ത പ്രസിഡന്റ് നിയമസഭാകക്ഷി നേതാവായാൽ വിഷയാവതരണത്തിൽ പരാജയപ്പെടുമെന്നും നാണക്കേടുമാകുമെന്നും വാദിക്കുന്നവരുണ്ട്. എന്നാൽ രാജീവ് ചന്ദ്രശേഖറിന്റെ അപ്രമാദിത്വത്തിൽ ബിജെപിയിൽ അമർഷമുണ്ട്. നേമത്തുമാത്രം കോടിക്കണക്കിന് രൂപ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവിട്ടപ്പോൾ മറ്റു മണ്ഡലങ്ങളിൽ ഫണ്ട് എത്തിയില്ലെന്ന് പരാതിയുണ്ട് പാർട്ടിക്കുള്ളിൽ.






