പാലക്കാട്: കുടുങ്ങുമെന്നായപ്പോൾ മോഷ്ടാക്കൾ ‘മര്യാദക്കാരായി’. മോഷ്ടിച്ച് കടത്തിയ സ്കൂട്ടർ ഉടമയുടെ വീടിന് മുന്നിൽ തിരികെ എത്തിച്ചശേഷം മോഷ്ടാക്കൾ മുങ്ങി. വാളയാർ ഡാം റോഡ് സ്വദേശി ഉദയകുമാറിനാണ് ഒരാഴ്ച മുമ്പ് മോഷണം പോയ സ്കൂട്ടർ തിരിച്ചുകിട്ടിയത്. എന്നാൽ സ്കൂട്ടറിലെ സീറ്റിനടിയിലെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും ടൈൽസ് മുറിക്കുന്ന യന്ത്രവും അളവെടുക്കുന്ന ടേപ്പും നഷ്ടമായി.
സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാക്കളുടെ ചിത്രങ്ങൾ വ്യക്തമായി പതിഞ്ഞതും അവ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതുമാണ് സ്കൂട്ടർ തിരികെ എത്തിക്കാൻ മോഷ്ടാക്കളെ നിർബന്ധിതരാക്കിയതെന്നാണ് സൂചന.
ഈ മാസം ഒന്നിന് വൈകിട്ട് നാലരയോടെയാണ് സംഭവം. ചന്ദ്രാപുരം പതിനാലാം കല്ലിന് സമീപത്തെ ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന നിർമാണത്തൊഴിലാളിയും കരാറുകാരനുമായ ഉദയകുമാറിന്റെ സ്കൂട്ടർ ഭക്ഷണം വാങ്ങി മടങ്ങിയെത്തുമ്പോഴേക്കും കാണാതായിരുന്നു. തുടർന്ന് വാളയാർ പൊലീസിൽ പരാതി നൽകി.
പണം നഷ്ടമായെങ്കിലും സ്കൂട്ടർ തിരികെ ലഭിച്ചതിനാൽ ഇനി പരാതിയില്ലെന്ന് ഉദയകുമാർ പൊലീസിനെ അറിയിച്ചു. എന്നാൽ കേസ് രജിസ്റ്റർ ചെയ്തതിനാൽ പ്രതികളെ ഉടൻ പിടികൂടുമെന്ന് വാളയാർ പൊലീസ് വ്യക്തമാക്കി.






