അബുദാബി: നരേന്ദ്ര മോദിയുടെ അഞ്ചു രാജ്യ സന്ദർശനത്തിന് തുടക്കമായി യുഎഇയിലെത്തി. അബുദാബിയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ നേരിട്ട് എത്തിയാണ് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ അൽ സയ്യിദ് നഹ്യാൻ സ്വീകരിച്ചത്. മോദിയോടുള്ള ആദരസൂചകമായി യുഎഇ വ്യോമസേനയുടെ എഫ്-16 ബ്ലോക്ക് 60 ‘ഡെസേർട്ട് ഫാൽക്കൺ’ യുദ്ധവിമാനങ്ങൾ ‘എയർ ഇന്ത്യ വൺ’ വിമാനത്തിന് അകമ്പടി നൽകിയതും ശ്രദ്ധേയമായി. അബുദാബി ആകാശത്ത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിമാനത്തിന് ഇരുവശങ്ങളിലുമായി പറന്ന യുദ്ധവിമാനങ്ങളുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു വിദേശ ഭരണത്തലവന് നൽകുന്ന ഏറ്റവും ഉയർന്ന നയതന്ത്ര ബഹുമതികളിലൊന്നായാണ് ഈ അകമ്പടിയെ വിലയിരുത്തുന്നത്.
പശ്ചിമേഷ്യയിലെ സംഘർഷവും അതിനെ തുടർന്നുണ്ടായ ആഗോള ഊർജ പ്രതിസന്ധിയും രൂക്ഷമായ സാഹചര്യത്തിലാണ് മോദിയുടെ യുഎഇ സന്ദർശനം. മേഖലയിലെ സുരക്ഷ, ഊർജ സഹകരണം, സാമ്പത്തിക ബന്ധങ്ങൾ എന്നിവ ചർച്ചകളിൽ പ്രധാന വിഷയങ്ങളാകുമെന്നാണ് സൂചന. അബുദാബിയിൽ യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്ന മോദി, ഇന്ത്യയുടെ ഐക്യദാർഢ്യവും പിന്തുണയും യുഎഇയെ അറിയിക്കും.
യുഎഇയിൽ ഏകദേശം രണ്ടര മണിക്കൂർ ചെലവഴിക്കുന്ന പ്രധാനമന്ത്രി പിന്നീട് നെതർലാൻഡ്സിലേക്ക് തിരിക്കും. തുടർന്ന് നോർവേ, ഡെൻമാർക്ക്, ഇറ്റലി എന്നീ രാജ്യങ്ങളും സന്ദർശിച്ച ശേഷമായിരിക്കും ഇന്ത്യയിലേക്കുള്ള മടക്കം.






