കോഴിക്കോട്: പാലക്കാട് മുൻ എംഎൽഎയും ബലാത്സംഗക്കേസിലെ പ്രതിയുമായ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സെൽഫിയെടുത്തതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം നേരിട്ട് നിയുക്ത എംഎൽഎമാരായ പി.കെ ഫിറോസും ഫാത്തിമ തഹിലിയയും. ലൈംഗിക പീഡന പരാതിയെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുലിനൊപ്പം സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് തെറ്റായ സന്ദേശം നൽകുമെന്നാണ് പ്രധാന വിമർശനം.
കഴിഞ്ഞ ദിവസം തിരുവനന്തപുരം വഞ്ചിയൂർ കോടതിക്ക് മുന്നിൽ വെച്ചായിരുന്നു സെൽഫി. ചിത്രം പി.കെ ഫിറോസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ‘പിണറായി സർക്കാറിനെതിരെ സമരം ചെയ്തതിന്റെ പേരിലുള്ള കേസിന് ഇന്ന് വഞ്ചിയൂർ കോടതിയിൽ ഹാജരായി. പ്രിയ സുഹൃത്ത് രാഹുൽ മാങ്കൂട്ടത്തിൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച വിഷ്ണു മോഹൻ, ഉല്ലാസ് കോവൂർ, ഫാത്തിമ തെഹലിയ ഉൾപ്പടെ യുഡിഎസ്എഫിന്റെ സഹപ്രവർത്തകരും കേസിലെ പ്രതികളാണ്. സംസ്ഥാനത്തുടനീളം ഇക്കഴിഞ്ഞ പത്ത് വർഷമായി കേസിലകപ്പെട്ട ആയിരക്കണക്കിന് പ്രവർത്തകർക്ക് കള്ളക്കേസുകളിൽ നിന്നുള്ള മോചനം കൂടിയായിരിക്കും കേരളത്തിലെ ഭരണ മാറ്റം’ എന്നായിരുന്നു ക്യാപ്ഷൻ.
ഈ പോസ്റ്റിന് താഴെയാണ് വിമർശനം ഉയർന്നത്. ബലാത്സംഗ കേസിൽ പെട്ട് കോൺഗ്രസ് പുറത്താക്കിയ ആളെ കൂടെനിർത്തി വെളുപ്പിച്ചെടുക്കുകയാണ്, മൂന്ന് ബലാത്സംഗക്കേസിലെ പ്രതിക്കൊപ്പമാണ് സെൽഫിയെടുത്തതെന്നും ഇപ്പോൾ നിങ്ങൾ ഭരണകക്ഷിയാണെന്ന് ഓർക്കണം, നിങ്ങൾ ഇരയ്ക്കൊപ്പമാണോ വേട്ടക്കാരനൊപ്പമാണോ എന്ന് വ്യക്തമാക്കണം എന്നിങ്ങനെയാണ് കമൻ്റുകൾ വന്നത്.






