പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ കടുത്ത വിമർശനം ഉയർന്നു. പാർട്ടിയിൽ പിണറായി വിജയൻ മാത്രമാണ് മുന്നിൽ നിൽക്കുന്ന സാഹചര്യമെന്നും ഈ ഏകാധിപത്യ പ്രവണതയാണ് തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായതെന്നും നേതാക്കൾ ആരോപിച്ചു. തെരഞ്ഞെടുപ്പിൽ പിണറായി വിജയനെ മാത്രം ഉയർത്തിക്കാട്ടിയത് വലിയ പിഴവായിരുന്നുവെന്നും സിപിഎമ്മിലെയും എൽഡിഎഫിലെയും മറ്റ് ജനകീയ നേതാക്കളെ പൂർണമായി അവഗണിച്ചുവെന്നും യോഗത്തിൽ വിമർശനം ഉയർന്നു. തോൽവിയുടെ പ്രധാന ഉത്തരവാദിത്വം പിണറായി വിജയനാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
സ്ഥാനാർഥി നിർണയത്തിലും ഗുരുതര പിഴവുണ്ടായെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് സംസ്ഥാനതലത്തിൽ വലിയ ചർച്ചയായി മാറുകയും പാർട്ടിക്ക് ദോഷം ചെയ്യുകയും ചെയ്തുവെന്നാണ് വിമർശനം. ജനപ്രിയ നേതാവായ കെ.കെ. ശൈലജയെ പാർട്ടിയും സർക്കാരും അവഗണിച്ചതിന് വോട്ടർമാർ നൽകിയ ശക്തമായ മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും നേതാക്കൾ വിലയിരുത്തി.
മുതിർന്ന നേതാവ് എ.കെ. ബാലന്റെ സമീപകാല പ്രസ്താവനകൾക്കെതിരെയും യോഗത്തിൽ അതൃപ്തി ഉയർന്നു. എ.കെ. ബാലനും വെള്ളാപ്പള്ളി നടേശനും ഒരേ ശൈലിയിലാണ് സംസാരിക്കുന്നതെന്നും ഇരുവരുടെയും പ്രസ്താവനകളിൽ വർഗീയത നിറഞ്ഞതായും വിമർശനം ഉയർന്നു. ഇത് പാർട്ടിയുടെ മതനിരപേക്ഷ പ്രതിച്ഛായയെ ബാധിച്ചുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
പാലക്കാട് ജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണം ജില്ലാ സെക്രട്ടറിയുടെ ഏകാധിപത്യപരമായ പ്രവർത്തന ശൈലിയാണെന്നും യോഗത്തിൽ ആരോപിച്ചു. നേതാക്കളെയും സാധാരണ പ്രവർത്തകരെയും അംഗീകരിക്കാൻ ജില്ലാ സെക്രട്ടറി തയ്യാറാകുന്നില്ലെന്നും പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും വിമർശനം ഉയർന്നു. ജില്ലയിൽ പാർട്ടിക്കു പുറത്തായി വിമത സംഘടന രൂപീകരിക്കപ്പെടുന്ന സാഹചര്യമുണ്ടായതും ജില്ലാ സെക്രട്ടറിയുടെ തന്നിഷ്ടപരമായ നിലപാടുകളാലാണെന്നാണ് നേതാക്കളുടെ ആരോപണം.






