അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗർ ഗവൺമെന്റ് ഡെന്റൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ 1.36 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് പുറത്തായി. രോഗീക്ഷേമ സമിതിയുടെ ഫണ്ടിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ നാഷണൽ ഹെൽത്ത് മിഷൻ കീഴിലെ താത്കാലിക ജീവനക്കാരനായ ശോഭിത് ഗാർഗിനെ ജാംനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക ചെക്കുകളിൽ തിരിമറി നടത്തിയാണ് ഇയാൾ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
കഴിഞ്ഞ ആറുമാസമായി രഹസ്യമായി തട്ടിപ്പ് നടത്തിവന്നിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിവിധ വകുപ്പുകളുടെ ആവശ്യങ്ങൾക്കായി രോഗീക്ഷേമ സമിതി അനുവദിച്ച ചെക്കുകളിൽ ഉദ്യോഗസ്ഥരുടെ ഒപ്പ് വാങ്ങിയ ശേഷം, തുകയും കൈപ്പറ്റേണ്ട ആളിന്റെ വിവരങ്ങളും ശോഭിത് മാറ്റുകയായിരുന്നു. ഇത്തരത്തിൽ 15 ചെക്കുകളിലൂടെ 1,36,19,350 രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കണ്ടെത്തൽ.
സ്ഥാപനത്തിലെ പതിവ് ആഭ്യന്തര ഓഡിറ്റിനിടെയാണ് സാമ്പത്തിക രേഖകളിൽ വലിയ പൊരുത്തക്കേടുകൾ കണ്ടെത്തിയത്. തുടർന്ന് ഡെന്റൽ കോളേജ് ഡീൻ ഡോ. നയനാബെൻ പട്ടേലിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പ് സ്ഥിരീകരിക്കപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
പ്രതിക്കെതിരെ വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തു. തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് കണ്ടെത്താൻ പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി ജാംനഗർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജയവീർസിങ് ഝാല അറിയിച്ചു.






