തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പ്രോട്ടേം സ്പീക്കറായി ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പതിനാറാം നിയമസഭയിലെ ആദ്യ അംഗമായാണ് ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തത്. വ്യാഴാഴ്ച നടക്കുന്ന എല്ലാ എംഎൽഎമാരുടെയും സത്യപ്രതിജ്ഞ ചടങ്ങുകൾ അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരിക്കും നടക്കുക. പുതിയ സ്പീക്കർ തിരഞ്ഞെടുക്കുന്നതുവരെ സഭയുടെ പ്രവർത്തനങ്ങൾ അദ്ദേഹം നിയന്ത്രിക്കും. സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെയും തിരഞ്ഞെടുക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ മന്ത്രിസഭാ യോഗം ചേരും. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തുന്ന ധവളപത്രം പുറത്തിറക്കുന്നതും സിൽവർ ലൈൻ പദ്ധതി റദ്ദാക്കുന്നതും യോഗത്തിൽ ചർച്ചയാകും. വരാനിരിക്കുന്ന ബജറ്റിന് മുന്നോടിയായി സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാർഗങ്ങളും യോഗത്തിൽ പരിഗണിക്കും. കൂടാതെ ആശാ പ്രവർത്തകരുടെ ഓണറേറിയം വർധിപ്പിക്കുന്നതും ജൂൺ 15 മുതൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര പദ്ധതിയുടെ വിശദാംശങ്ങളും ചർച്ച ചെയ്യും.






