തിരുവനന്തപുരം: തമിഴ്‌നാട്ടിലെ ക്ഷേത്രോത്സവത്തിന് പോകാനെത്തിയ ചെണ്ടമേള സംഘത്തിലെ ആറുപേർക്ക് കോവളത്തിന് സമീപം വെട്ടേറ്റ സംഭവത്തിൽ രണ്ട് പ്രതികൾ കോടതിയിൽ കീഴടങ്ങി. സംഭവത്തിലെ നാലാം പ്രതിയായ തിരുവല്ലം സ്വദേശിയും കോവളം പൊലീസ് സ്റ്റേഷനിലെ റൗഡിലിസ്റ്റിൽ ഉൾപ്പെട്ടതുമായ ജിത്തു ലാൽ (33)നെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെറുകോണം സ്വദേശി ടവർ വിഷ്ണു എന്ന വിഷ്ണു (24), വെള്ളാർ സ്വദേശി അനിക്കുട്ടൻ (35) എന്നിവരാണ് ഇന്നലെ നെയ്യാറ്റിൻകര കോടതിയിൽ കീഴടങ്ങിയത്. മറ്റൊരു പ്രതിയായ കാടഅപ്പു ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രി 8.30ഓടെ കോവളം കെ.എസ് റോഡ് ചെറുകോണത്ത് നടന്ന ആക്രമണത്തിൽ പിതാവും മക്കളും ഉൾപ്പെട്ട ആറംഗ സംഘത്തിനാണ് വെട്ടേറ്റത്. ഗർഭിണിയുൾപ്പെടെ രണ്ട് സ്ത്രീകൾക്കും പരിക്കേറ്റു. ചാവടിനട സ്വദേശികളായ അശ്വിൻ (21), വൈഷ്ണവ് എന്ന അപ്പൂസ് (24), വെങ്ങാനൂർ അംബേദ്കർ ഗ്രാമം സ്വദേശി പങ്കജൻ (58), മക്കളായ അനീഷ് (32), രാജേഷ് (29), ബന്ധുവായ അഭിലാഷ് (27) എന്നിവർക്കാണ് പരിക്കേറ്റത്. പങ്കജന്റെ ഭാര്യ സിന്ധുവിനും രാജേഷിന്റെ ഭാര്യ അനിലയ്ക്കും പരിക്കേറ്റു.
തമിഴ്‌നാട്ടിലെ ക്ഷേത്രോത്സവത്തിലേക്ക് ചെണ്ടമേളത്തിന് പോകാനായി സ്ത്രീകളുൾപ്പെട്ട സംഘം വാഹനത്തിൽ കയറുന്നതിനിടെയാണ് പ്രതികൾ എത്തി വാക്കേറ്റമുണ്ടാക്കുകയും പിന്നാലെ ആക്രമണം നടത്തുകയും ചെയ്തത്. സംഭവത്തിനിടെ രണ്ട് പേരുടെ സ്വർണം നഷ്ടമായതായും പരാതിയുണ്ട്.






