പട്ന: ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ ആശ്രമജീവിതം നയിക്കുമെന്ന് പ്രഖ്യാപിച്ചു. ബിഹാറിലെ ദർഭംഗയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അടുത്ത തെരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
“കഴിഞ്ഞ രാത്രി ഞാൻ പട്നയിലെ താമസസ്ഥലം ഒഴിഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഐഐടി പട്നയ്ക്ക് സമീപമുള്ള ബിഹാർ നവനിർമ്മാൺ ആശ്രമമായിരിക്കും എന്റെ താമസസ്ഥലം,” എന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. ഇതുവരെ പട്ന വിമാനത്താവളത്തിന് സമീപത്തെ ഷെഖ്പുര ഹൗസിലായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനകേന്ദ്രം. ജൻ സുരാജ് ദേശീയ പ്രസിഡന്റ് ഉദയ് സിങ്ങിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വസതിയാണിത്.
കഴിഞ്ഞ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 243ൽ 238 സീറ്റുകളിൽ ജൻ സുരാജ് പാർട്ടി മത്സരിച്ചെങ്കിലും ഒരു സീറ്റിലും വിജയിക്കാനായിരുന്നില്ല. ഭൂരിഭാഗം സ്ഥാനാർഥികൾക്കും സാധുവായ വോട്ടിന്റെ ആറിലൊന്ന് പോലും നേടാനാകാതെ വന്നതോടെ കെട്ടിവെച്ച തുകയും നഷ്ടമായി. പല മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർഥികൾ നോട്ടയ്ക്കും പിന്നിലായിരുന്നു. തെരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോർ സ്വയം മത്സരിച്ചിരുന്നില്ല.
ഇതിനിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും പ്രശാന്ത് കിഷോർ വിമർശിച്ചു. ആരോഗ്യ മന്ത്രിസ്ഥാനം മകന് നൽകിയ നടപടിയെ ചൂണ്ടിക്കാട്ടി, സംസ്ഥാനത്തെ കുടിയേറ്റ പ്രശ്നങ്ങൾ പരിഗണിക്കാതെ കുടുംബരാഷ്ട്രീയം ശക്തിപ്പെടുത്താനാണ് നേതാക്കൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ അല്ല, സ്വന്തം മക്കളുടെ ഭാവി മുൻനിർത്തി വോട്ട് ചെയ്യണമെന്ന് വോട്ടർമാരോട് അദ്ദേഹം ആവശ്യപ്പെട്ടു.






