ഒടുവിൽ പതിനാറാം നിയമസഭയുടെ നാഥനായി കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ അവരോധിക്കപ്പെട്ടിരിക്കുകയാണ്.. യുഡിഎഫിന്റെ ഒറ്റ വോട്ട് പോലും ചോർന്നില്ല, കൃത്യം 101 വോട്ടുമായാണ് തിരുവഞ്ചൂർ സഭാനാഥനാകുന്നത്. 35 അംഗങ്ങൾ എ.സി. മൊയ്തീനെയും മൂന്നുപേർ ബി.ബി. ഗോപകുമാറിനെയും പിന്തുണച്ചു. 139 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രോ ടേം സ്പീക്കറായതിനാൽ ജി. സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലാദ്യമായി മൂന്ന് പാർട്ടിയുടെ സ്ഥാനാർഥികൾ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ചുവെന്നതും ഇത്തവണത്തെ പ്രത്യേകതയായിരുന്നു.
കോൺഗ്രസിന് വേണ്ടി കളത്തിലിറങ്ങിയ ഏറ്റവും മുതിർന്ന നേതാവായ തിരുവഞ്ചൂർ ഒരു മികച്ച സംഘാടകൻ കൂടിയാണ്. പ്രിയങ്കരനായ ജ്യേഷ്ഠ സഹോദരനാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 1991 മുതൽ മൂന്നര പതിറ്റാണ്ട് കാലമായി നിയമസഭാംഗമായ തിരുവഞ്ചൂരിന്റെ എംഎൽഎ എന്ന നിലയ്ക്കും പിന്നീട് മന്ത്രിയെന്ന നിലയ്ക്കുമുള്ള പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. 2004,2011 ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഒപ്പം അദ്ദേഹത്തിന്റെ നാക്കുപിഴകളും ഫെയ്മസാണ്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കുന്നതിനിടെയുണ്ടായ നാക്കുപിഴകൾ അന്നത്തെ കാലത്ത് സോഷ്യൽ മീഡിയയെ കത്തിച്ച ട്രോളുകളായിരുന്നു. പക്ഷേ ഇതിനോടെല്ലാം പോസിറ്റീവായി തന്നെയാണ് തിരുവഞ്ചൂരിന്റെ പ്രതികരണം വന്നിട്ടുള്ളത്. നാക്ക് പിഴക്കാത്ത ആരെങ്കിലുമുണ്ടോയെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
കോട്ടയത്തെ തിരുവഞ്ചൂർ സ്വദേശിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനത്തിലേക്ക് എത്തുന്നത്. ബാലജനസഖ്യം, കെഎസ്‌യു, യൂത്ത് കോൺഗ്രസ് എന്നിവയിലും സജീവമായിരുന്നു. 1967-ൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അതേകൊല്ലം തന്നെ സംഘടയുടെ പ്രസിഡന്റുമായി. 1978-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തെത്തി. 1984 മുതൽ 2001 വരെ കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു.
2004-ലാണ് തിരുവഞ്ചൂർ ആദ്യമായി മന്ത്രിപദത്തിലെത്തുന്നത്. അക്കാലത്ത് ആരോഗ്യം, വനം, പാർലമെന്ററി കാര്യം, ജലസേചനം-ജലവിഭവം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. 2011-ലെ ഉമ്മൻചാണ്ടി സർക്കാരിൽ ആഭ്യന്തരം, റവന്യൂ, വനം, സിനിമ തുടങ്ങിയ വകുപ്പുകൾ വ്യത്യസ്ത ടേമുകളിൽ കൈകാര്യം ചെയ്തിട്ടുണ്ട്. 1991-ൽ അടൂർ മണ്ഡലത്തിൽ നിന്നാണ് ആദ്യം സഭയിലെത്തിയത്. 2006-വരെ അടൂരിന്റെ സ്വന്തം എംഎൽഎ. തുടർന്ന് അടൂർ സംവരണമണ്ഡലമായതോടെ കോട്ടയത്തേക്ക്. 2011 മുതൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ മികച്ചവിജയം നേടി.
കേരളരാഷ്ട്രീയത്തിൽ ഏറെ വിവാദമുണ്ടാക്കിയ പല കേസുകളിലും ആഭ്യന്തരമന്ത്രിയായിരിക്കെ ഉറച്ചനിലപാടാണ് തിരുവഞ്ചൂർ സ്വീകരിച്ചത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസായിരുന്നു അക്കൂട്ടത്തിലെ പ്രധാനപ്പെട്ടത്. അന്ന് പോലീസ് പരിശോധന കർശനമാക്കണമെന്ന തിരുവഞ്ചൂരിന്റെ നിർദേശമാണ് ടി.പിയെ കൊലപ്പെടുത്തിയ സംഘത്തെ അതിർത്തി കടക്കാൻ സംഘടിപ്പിച്ച വാഹനം ഉപേക്ഷിക്കാൻ നിർബന്ധിതരാക്കിയത്. കണ്ണൂർ ചൊക്‌ളിയിലെ ഇഷ്ടികക്കളത്തിൽ ഉപേക്ഷിക്കപ്പെട്ട ഈ വാഹനം പിന്നീട് അന്വേഷണത്തിൽ നിർണായകമായി മാറിയെന്നത് ചരിത്രത്തിന്റെ ഭാഗം.
102 അംഗങ്ങളുമായി വൻവിജയം നേടിയാണ് യുഡിഎഫ് ഇക്കുറി അധികാരത്തിലെത്തിയത്. 35 അംഗങ്ങളാണ് എൽഡിഎഫിനുള്ളത്. എൻഡിഎയ്ക്ക് മൂന്ന് അംഗങ്ങളും. യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ ചർച്ചകളിലും തിരുവഞ്ചൂരിന്റെ പേരും ആദ്യഘട്ടത്തിൽ ഉയർന്നുകേട്ടിരുന്നു. അദ്ദേഹവും അതിനോട് താല്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് സൂചനകൾ. എന്നാൽ സഭയെ നിയന്ത്രിക്കാൻ അനുഭവസമ്പത്തുള്ള മുതിർന്ന നേതാവ് തന്നെ വേണം എന്ന തീരുമാനത്തിൽ തിരുവഞ്ചൂരിനേക്കാൾ മികച്ച മറ്റൊരു ഒപ്ഷൻ കോൺഗ്രസിനുള്ളിൽ ഉണ്ടാവാതെ പോവുകയായിരുന്നു.
രാഷ്ട്രീയാഭിപ്രായം പണയംവെച്ചു പോകുന്ന അരാഷ്ട്രീയവാദി ആകണം സ്പീക്കർ എന്ന അഭിപ്രായമില്ലെന്ന നിലപാടുകാരനാണ് തിരുവഞ്ചൂർ. സഭയ്ക്കകത്ത് പക്ഷമുണ്ടാകാൻ പാടില്ല. അതിദീർഘ കാലത്തെ രാഷ്ട്രീയത്തിൽ നിന്നുമാണ് തന്നെ സ്പീക്കർ ചുമതലയിലേക്ക് പാർട്ടി തെരഞ്ഞെടുത്തത്. ജനാധിപത്യത്തിന്റെ നാല് തൂണുകള്ളിൽ ഒന്നിന്റെ തലപ്പത്തെത്താൻ കഴിഞ്ഞത് അതിപ്രധാന നിമിഷമാണെന്ന് അദ്ദേഹം പ്രതികരിക്കുന്നു.
നീണ്ട മൂന്നര പതിറ്റാണ്ടിന്റെ സഭാപരിചയം തന്നെയാണ് തിരുവഞ്ചൂരിന്റെ കരുത്തും. രാഷ്ട്രീയ പോരാട്ടങ്ങളിലെ കണിശതയും വിവാദങ്ങളെ പുഞ്ചിരിയോടെ നേരിടുന്ന ജനകീയ ശൈലിയും അദ്ദേഹത്തെ മൂന്ന് പക്ഷത്തിനും ഒരുപോലെ സ്വീകാര്യനാക്കുന്നു. ‘രാഷ്ട്രീയ നിലപാടുകൾ പണയം വെച്ചവനാകരുത് സ്പീക്കർ’ എന്ന അദ്ദേഹത്തിന്റെ സ്വന്തം പ്രഖ്യാപനം, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് സഭയെ മുന്നോട്ട് നയിക്കാനുള്ള അദ്ദേഹത്തിന്റെ ആർജ്ജവത്തെയാണ് കാണിക്കുന്നത്. ഭരണപക്ഷത്തിന്റെ അവകാശങ്ങളും പ്രതിപക്ഷത്തിന്റെ ശബ്ദവും ഒരേപോലെ സംരക്ഷിച്ചുകൊണ്ട്, കേരള നിയമസഭയുടെ ഉത്കൃഷ്ടമായ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ തിരുവഞ്ചൂരിന്റെ ഈ പുതിയ പദവിക്ക് സാധിക്കുമെന്നതിൽ തർക്കമില്ല. കോട്ടയത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കാവലാളാകുമ്പോൾ തന്നെ, കേരള സഭയെ മാതൃകാപരമായി നിയന്ത്രിക്കാൻ തിരുവഞ്ചൂരിന് സാധിക്കട്ടെ






