കൊച്ചി: എൽ നിനോ പ്രതിഭാസത്തെ തുടർന്നുള്ള സമുദ്ര ഉഷ്ണതരംഗങ്ങളുടെ ആഘാതത്തിൽ അടുത്ത വർഷം മത്തിയുടെ ലഭ്യത ഗണ്യമായി കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) മുന്നറിയിപ്പ് നൽകി. ഒക്ടോബർ–നവംബർ മാസങ്ങളിൽ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്ന എൽ നിനോയുടെ പ്രത്യാഘാതം ഇന്ത്യൻ മഹാസമുദ്രത്തിൽ അടുത്ത വർഷം ഏപ്രിൽ–മെയ് മാസങ്ങളിൽ പ്രകടമാകുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അറിയിച്ചു.
ദേശീയ മത്സ്യകർഷക ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സ്യകർഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളെ അപേക്ഷിച്ച് നിലവിൽ മത്തിയുടെ ലഭ്യത മെച്ചപ്പെട്ട നിലയിലാണെങ്കിലും സമുദ്രത്തിലെ താപതരംഗങ്ങളും താപനില വ്യതിയാനങ്ങളും മത്തി ഉൾപ്പെടെയുള്ള ചെറിയ ഉപരിതല മത്സ്യങ്ങളെ കൂടുതലായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുമൂലം രാജ്യത്താകെ സമുദ്രമത്സ്യ ലഭ്യതയിൽ കുറവുണ്ടാകാനും സാധ്യതയുണ്ട്.
തുടർച്ചയായ സമുദ്രതാപനം പവിഴപ്പുറ്റുകളുടെ നാശത്തിന് ഇടയാക്കുമെന്നും അതുവഴി പവിഴപ്പുറ്റുകളെ ആശ്രയിച്ച് ജീവിക്കുന്ന ചെമ്പല്ലി ഉൾപ്പെടെയുള്ള മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനത്തെയും ലഭ്യതയെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എൽ നിനോയുടെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കുമായി ഈ വർഷം തന്നെ പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കുമെന്ന് സിഎംഎഫ്ആർഐ അറിയിച്ചു. കടുത്ത ചൂടിനും ഉയർന്ന ലവണാംശത്തിനും ശേഷം പെട്ടെന്നുണ്ടാകുന്ന മഴ തീരപ്രദേശങ്ങളിലെയും കായൽ മേഖലകളിലെയും ലവണാംശത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്നും ഇത് മത്സ്യകൃഷിയെ സാരമായി ബാധിക്കാനിടയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ദേശീയ മത്സ്യകർഷക ദിനാചരണത്തിന്റെ ഭാഗമായി തീരദേശ മത്സ്യകൃഷി, കൂട് കൃഷി, മത്സ്യവിത്ത് ഉൽപ്പാദനം, ജൈവമാലിന്യ സംസ്കരണം, മത്സ്യതീറ്റ നിർമ്മാണം, സർക്കാർ സബ്സിഡി പദ്ധതികൾ തുടങ്ങിയ വിഷയങ്ങളിൽ സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ മത്സ്യകർഷകർക്ക് സാങ്കേതിക മാർഗനിർദേശങ്ങളും നൽകി.











