തിരുവനന്തപുരം: ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. സംസ്ഥാനത്ത് വീടില്ലാത്തവർക്ക് അഭയമൊരുക്കിയ പ്രധാന പദ്ധതിയാണ് ലൈഫ് മിഷൻ എന്നും, ഇത് വഴി ഇതുവരെ 5 ലക്ഷത്തിലേറെ വീടുകൾ യാഥാർത്ഥ്യമാക്കിയതായും സിപിഎം അറിയിച്ചു. കൂടാതെ ഒരു ലക്ഷത്തിലേറെ വീടുകൾ വിവിധ നിർമാണ ഘട്ടത്തിലാണെന്നും പാർട്ടി വ്യക്തമാക്കി.
ഭൂമിയുള്ളവരും ഭൂമിയില്ലാത്തവരുമായ നിരവധി കുടുംബങ്ങൾ വീടിനായി കാത്തിരിക്കുകയാണെന്നും, ഈ കുടുംബങ്ങളുടെ പ്രതീക്ഷ തകർക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി. പദ്ധതി നിർത്തലാക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതവും ജനവിരുദ്ധവുമാണെന്നും, ഇത് തുടർന്നാൽ ശക്തമായ ജനകീയ പ്രക്ഷോഭം ഉണ്ടാകുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി.
ലൈഫ് മിഷൻ വികേന്ദ്രീകൃത ആസൂത്രണത്തിന്റെ മികച്ച ഉദാഹരണമാണെന്നും ഗ്രാമസഭകളും പഞ്ചായത്തുകളും ചേർന്ന് ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയതാണെന്നും സിപിഎം വ്യക്തമാക്കി. പദ്ധതിയെ അട്ടിമറിക്കാൻ കേന്ദ്രവും ബിജെപിയും മുൻപ് ശ്രമിച്ചിരുന്നുവെന്നും, അതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നീക്കമെന്നുമാണ് പാർട്ടിയുടെ ആരോപണം.






