ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപ്പേപ്പർ ചോർച്ചാ കേസിൽ അന്വേഷണം കൂടുതൽ അധ്യാപകരിലേക്ക് വ്യാപിക്കുന്നു. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നിയമിച്ചിരുന്ന രണ്ട് അധ്യാപകർ കൂടി കേസിൽ ഉൾപ്പെട്ടതായി സിബിഐ അറിയിച്ചു. കോടികളുടെ ഇടപാടാണ് സംഭവിച്ചതെന്നും സിബിഐ പറയുന്നു.
ചോർത്തിയ ചോദ്യങ്ങൾ ഉപയോഗിച്ച് ചില അധ്യാപകർ പ്രത്യേക ക്ലാസുകൾ നടത്തിയതായും, ഈ ക്ലാസുകളിൽ പ്രവേശനത്തിന് വലിയ തുക ഈടാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് പൂനെയിൽ നിന്നുള്ള അധ്യാപിക മനിഷ സഞ്ജയ് ഹവൽദാറിനെ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. നീറ്റ് യുജി പരീക്ഷയുടെ ഫിസിക്സ് ചോദ്യങ്ങൾ കൈകാര്യം ചെയ്തിരുന്ന ഇവർ, മുൻപ് അറസ്റ്റിലായ മനിഷ മന്ധാരെയ്ക്ക് ചോദ്യങ്ങൾ കൈമാറിയതായാണ് കണ്ടെത്തൽ. കൈമാറിയ ചോദ്യങ്ങളും പരീക്ഷയിലെ ചോദ്യങ്ങളും ഒന്നുതന്നെയാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി സിബിഐ അറിയിച്ചു.
മനിഷ ഹവൽദാർ പൂനെയിലെ ഒരു സ്കൂൾ പ്രിൻസിപ്പാളാണ്. അടുത്ത മാസം വിരമിക്കാനിരിക്കെയാണ് അറസ്റ്റ് നടന്നത്. ഇതിന് മുൻപ് ബയോളജി അധ്യാപിക മനിഷ മന്ധാരെയും ലാത്തൂരിൽ നിന്നുള്ള കെമിസ്ട്രി അധ്യാപകൻ പി.വി. കുൽക്കർണിയും അറസ്റ്റിലായിരുന്നു. കുൽക്കർണി മറാത്തിയിലേക്ക് ചോദ്യങ്ങൾ വിവർത്തനം ചെയ്തതായും, വിരമിച്ച ശേഷം എൻടിഎയുടെ ഭാഗമായിരുന്നുവെന്നും അന്വേഷണ സംഘം അറിയിച്ചു.






