കോട്ടയം: സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി യോഗത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നു. പിണറായി വിജയനെ എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവയ്പിച്ച് കെ.കെ. ശൈലജയെ മത്സരിപ്പിച്ച് പ്രതിപക്ഷ നേതാവാക്കണമെന്ന ആവശ്യം യോഗത്തിൽ ചില അംഗങ്ങൾ ഉന്നയിച്ചതായി റിപ്പോർട്ട്.
യോഗത്തിൽ നേതാക്കളുടെ നിലപാടുകളും പ്രവർത്തനരീതിയും സംബന്ധിച്ചും വിവിധ വിമർശനങ്ങൾ ഉയർന്നു. പി. ജയരാജനുവേണ്ടി പാട്ട് വന്നപ്പോൾ എതിർത്ത നേതൃത്വം, പിണറായി വിജയനുവേണ്ടി പാട്ട് ഉണ്ടായപ്പോൾ മൗനം പാലിച്ചുവെന്ന ആരോപണവും ഉയർന്നു.
പി. ജയരാജനെ വീണ്ടും നേതൃനിരയിലേക്ക് ഉയർത്തിക്കൊണ്ടുവരണമെന്നും ചില അംഗങ്ങൾ ആവശ്യപ്പെട്ടു. മന്ത്രിയായിരുന്ന വി.എൻ. വാസവൻ സാധാരണ ജനങ്ങളിൽ നിന്ന് അകന്നുവെന്ന് യോഗത്തിൽ വിമർശനമുയർന്നു. മുതലാളിമാരുമായും സമുദായ നേതാക്കളുമായും മാത്രമാണ് ബന്ധമെന്ന് ചിലർ കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പിബി അംഗം എ. വിജയരാഘവൻ എന്നിവർക്കെതിരെയും വിമർശനങ്ങൾ ഉയർന്നു. യുവജനങ്ങളെ പാർട്ടി അവഗണിക്കുന്നുവെന്നും, ഈ നില തുടർന്നാൽ സമരം ചെയ്യാനും പൊലീസിന്റെ അടിയേറ്റു സഹിക്കാനും യുവാക്കളെ കിട്ടില്ലെന്നും യുവജന നേതാക്കൾ അഭിപ്രായപ്പെട്ടു.
സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിന്റെ സാന്നിധ്യത്തിലാണ് യോഗം നടന്നത്. വിമർശനങ്ങൾ ശക്തമായപ്പോൾ അദ്ദേഹം ഇടപെട്ടെങ്കിലും, പറയാനുള്ളത് സംസ്ഥാന കമ്മിറ്റിയിൽ പറഞ്ഞില്ലെങ്കിൽ പാർട്ടി തോൽവിയിലേക്ക് പോകുമെന്ന മുന്നറിയിപ്പും ചില അംഗങ്ങൾ യോഗത്തിൽ ഉന്നയിച്ചു.






