കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഉണ്ടായ ദുരന്തത്തിൽ മരിച്ച റിജിൻ ലാലിന്റെ മൃതദേഹം സംസ്കരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിജിൻ ഇന്നലെയാണ് മരിച്ചത്. അപകടത്തിൽ അദ്ദേഹത്തിന്റെ ഭാര്യ സോനയും മരിച്ചിരുന്നു.
മെയ് 15-ന് രാത്രി ഏകദേശം 9.30-ഓടെ കക്കറ മുക്ക് റോഡിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. അപകടസമയത്ത് കാറിന്റെ പിൻസീറ്റിലുണ്ടായിരുന്ന സോന (28) സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ആറുമാസം ഗർഭിണിയായിരുന്ന സോനയെ ആശുപത്രിയിൽ കാണിച്ച് ബന്ധുവീടിൽ സന്ദർശനം നടത്തി മടങ്ങുന്നതിനിടെ വീടിന് സമീപം എത്താറായപ്പോഴാണ് കാറിന് തീപിടിച്ചത്.
തീപിടിത്തത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ റിജിൻ കാറിൽ നിന്ന് പുറത്തുചാടി സമീപത്തെ തോട്ടിലേക്ക് വീണു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ സമീപത്തെ നെൽവയലിലെ വെള്ളം ഉപയോഗിച്ച് തീ അണച്ചു. തുടർന്ന് കാറിന്റെ പിൻസീറ്റ് പരിശോധിച്ചപ്പോഴാണ് പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിൽ സോനയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവം സോനയുടെ ആസൂത്രിത ആത്മഹത്യയാകാമെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് പരിശോധനയിൽ കാറിനുള്ളിൽ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കൂടാതെ, അപകടത്തിന് മുൻപ് പേരാമ്പ്ര ടൗണിലെ പെട്രോൾ പമ്പിൽ നിന്ന് കന്നാസിൽ പെട്രോൾ വാങ്ങുന്ന യുവതിയുടെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചതായി റിപ്പോർട്ടുണ്ട്. ദൃശ്യങ്ങളിലെത് സോന തന്നെയാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പേരാമ്പ്ര പൊലീസ് അന്വേഷണം തുടരുന്നു.






