കാസർകോട്: കാസർകോട് പാണലത്ത് ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. യുവതിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ഇവയെല്ലാം പുതിയ മുറിവുകളാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഭർതൃവീട്ടുകാരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് കെ.എം. മുഹമ്മദ് ആദിലിനെ കോടതി റിമാൻഡ് ചെയ്തു.
ആത്മഹത്യ പ്രേരണ, സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് ആദിലിനെ അറസ്റ്റ് ചെയ്തത്. ചർലടുക്ക സ്വദേശിനി സുഫൈദയാണ് ഭർതൃവീട്ടുകാരുടെ സാന്നിധ്യത്തിൽ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തത്.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് ആദിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഭർതൃമാതാവിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സുഫൈദയുടെ സ്വർണം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. വിദ്യാനഗർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.






