കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ കുവൈത്തിൽ ശക്തമായ നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ക്യാപിറ്റൽ ഗവർണറേറ്റിലെ പരിശോധനാ സംഘവും ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും ചേർന്ന് നടത്തിയ റെയ്ഡിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്.
ബൗദ്ധിക സ്വത്തവകാശ നിയമങ്ങളും ട്രേഡ്മാർക്ക് സംരക്ഷണ ചട്ടങ്ങളും ലംഘിച്ച് പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വിറ്റഴിക്കാൻ സ്ഥാപനങ്ങൾ ശ്രമിച്ചതായി അധികൃതർ അറിയിച്ചു.
ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ യഥാർത്ഥ കമ്പനികളുടെ അവകാശങ്ങളെ ബാധിക്കുന്നതോടൊപ്പം വ്യാജ വ്യാപാരത്തിനെതിരായ കുവൈത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായക്കും തിരിച്ചടിയാകുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
പരിശോധനയിൽ കണ്ടെത്തിയ വ്യാജ ഉൽപ്പന്നങ്ങൾ മുഴുവൻ പിടിച്ചെടുത്തതായും നിയമലംഘനം നടത്തിയ എട്ട് കടകൾ അടപ്പിച്ചതായും അധികൃതർ വ്യക്തമാക്കി. ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കെതിരെ കസ്റ്റഡി റിപ്പോർട്ടുകൾ തയ്യാറാക്കി തുടർ നിയമനടപടികൾ ആരംഭിച്ചതായും സുരക്ഷാ വിഭാഗം അറിയിച്ചു.
ഇതിനിടെ ഫർവാനിയ ഗവർണറേറ്റിൽ നടത്തിയ മറ്റൊരു പരിശോധനയിൽ കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ വിറ്റതായി കണ്ടെത്തിയ ഹെർബൽ ഉൽപ്പന്ന വിപണന കേന്ദ്രവും അധികൃതർ പൂട്ടിച്ചു. വാണിജ്യ സ്ഥാപനങ്ങളിലെ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.






