ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ നടപടികളിൽ ഗുരുതരമായ ക്രമക്കേടുകൾ സംഭവിച്ചതായി വിദ്യാർത്ഥികൾ വീണ്ടും പരാതി ഉന്നയിച്ചു. ഉത്തരക്കടലാസ് പകർപ്പ് ലഭിക്കുന്ന പ്രക്രിയയിൽ പിഴവുകളും ഫീസ് ഈടാക്കുന്നതിലെ അനിശ്ചിതത്വവും വ്യാപക വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്.
പരീക്ഷാ പേപ്പറുകളുടെ പി ഡി എഫ് പകർപ്പുകൾ രജിസ്റ്റർ നമ്പർ പരിശോധിക്കാതെ വിതരണം ചെയ്യപ്പെട്ടുവെന്നും ചിലർക്ക് മറ്റുള്ളവരുടെ ഉത്തരക്കടലാസുകൾ ലഭിച്ചു എന്നുമാണ് വിദ്യാർത്ഥികളുടെ ആരോപണം. കൂടാതെ ലഭിച്ച ഉത്തരക്കടലാസുകളുടെ ചില പേജുകൾ തന്നെ മൂല്യനിർണയം ചെയ്യപ്പെടാതെ പോയതായി വിദ്യാർത്ഥികൾ പറയുന്നു.
പുനർമൂല്യനിർണയത്തിനായി ഉത്തരക്കടലാസിന്റെ പകർപ്പ് പരിശോധിക്കുമ്പോഴാണ് മൂല്യനിർണയത്തിലെ പിഴവുകൾ കണ്ടെത്തിയതെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു. ചില പേപ്പറുകൾ അവ്യക്തമായതും വായിക്കാൻ കഴിയാത്തതുമാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
CBSE ഓൺ-സ്ക്രീൻ മൂല്യനിർണയ സംവിധാനമാണ് ഇത്തവണ നടപ്പിലാക്കിയത്. സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ ഡിജിറ്റലായി അപ്‌ലോഡ് ചെയ്ത് മാർക്കുകൾ നൽകുന്ന രീതിയാണിത്. എന്നാൽ ഈ പുതിയ സംവിധാനം സാങ്കേതിക പിഴവുകൾ കാരണം പ്രതിസന്ധിയിലായതായി ആരോപണങ്ങൾ ശക്തമാണ്.
ഫീസ് ഈടാക്കുന്നതിലും വലിയ വ്യത്യാസങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഔദ്യോഗികമായി 100 രൂപ നിശ്ചയിച്ചിട്ടുണ്ടെങ്കിലും, ചില വിദ്യാർത്ഥികളുടെ അക്കൗണ്ടുകളിൽ നിന്ന് ആയിരങ്ങൾ മുതൽ പതിനായിരങ്ങൾ വരെ ഡെബിറ്റ് ചെയ്തതായി സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. ചിലർക്ക് പണം പോയിട്ടും പോർട്ടലിൽ ക്രെഡിറ്റ് ആയിട്ടില്ലെന്നും പരാതിയുണ്ട്.
ഫലപ്രഖ്യാപനത്തിന് പിന്നാലെ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിൽ CBSE യോഗം ചേർന്ന് വിഷയങ്ങൾ വിലയിരുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവിലെ തകരാറുകൾ വിദ്യാർത്ഥികളുടെ മാർക്കുകളെയും പുനർമൂല്യനിർണയ പ്രക്രിയയെയും ബാധിക്കുന്നതായി ആശങ്ക തുടരുന്നു.






