യാത്ര കുറയ്ക്കണം, സ്വർണം വാങ്ങുന്നത് കുറയ്ക്കണം എന്നെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിർദേശം നൽകിയപ്പോൾ അത് ഇത്ര വലിയൊരു മുന്നറിയിപ്പായിരുന്നു എന്ന് ഇന്ത്യക്കാർ കരുതിക്കാണില്ല. ഒടുവിൽ മാസങ്ങളോളമായി ഉരുണ്ട് കൂടി കിടക്കുന്ന ആ ആശങ്ക യാഥാർത്ഥ്യമായി. കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ നാല് തവണയാണ് ഇന്ധന വിലയിൽ വർധനവ് ഉണ്ടായിരിക്കുന്നത്. ആശ്വസിക്കാൻ വരട്ടെ, ഒന്നും ഇവിടെ അവസാനിച്ചിട്ടില്ല. ഇനിയും ഒരു വര്‍ധനവിന് കൂടി അണിയറയിൽ നീക്കം തുടരുന്നതായി റിപ്പോര്‍ടുകൾ പുറത്തു വരുന്നുണ്ട്. വര്‍ധനവ് മാത്രം പത്ത് രൂപയിൽ എത്തിക്കയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസത്തെ ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവനയിൽ തന്നെ ഇതു സംബന്ധിച്ച പരോക്ഷ സൂചന ഉണ്ടായിരുന്നതായാണ് വിദഗ്ധർ വിലയിരുത്തുന്നത്.
രണ്ട് ആഴ്ചയ്ക്കിടെ പെട്രോളിന് വരുത്തിയ വര്‍ധന ഏകദേശം 8 രൂപ 35 പൈസ വരെയാണ്. ഡീസനിലിന് 8 രൂപ 53 പൈസയും വര്‍ധിപ്പിച്ചു. ഡീസലിന് 8.6 ശതമാനവും പെട്രോളിന് 7.8 ശതമാനവും വര്‍ധവ് ഉണ്ടായി. നാല് വർഷത്തിന് ശേഷമാണ് ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികൾ ഇത്രയും വലിയ വിലവർദ്ധനവ് വരുത്തുന്നത്. ക്രൂഡ് ഓയിൽ വിലവർധനവ് കൊണ്ട് ഇവർക്കുണ്ടായ നഷ്ടത്തിന് ഇപ്പോഴും പരിഹാരമാകുന്നില്ല എന്നാണ് പറയുന്നത്. എന്നുവെച്ചാൽ ഇനിയും വില കൂട്ടുമെന്ന് തന്നെ അർത്ഥം.
ക്രൂഡ് ഓയിൽ വില വര്‍ധന മറികടക്കാൻ തീരുവ കുറച്ച് നൽകിയതിലൂടെ സര്‍ക്കാര്‍ പ്രതിവര്‍ഷം ഒരു ലക്ഷം കോടിയിലധികം രൂപയുടെ വരുമാനം വേണ്ടെന്ന് വെച്ചു എന്നാണ് ധനമന്ത്രി അവകാശപ്പെട്ടത്. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചത് ഫെബ്രുവരി 28 നാണ്. അതിന് മുൻപ് ക്രൂഡോയിൽ വില കുത്തനെ താഴ്ന്നിരുന്ന ഘട്ടങ്ങളിൽ ഒരിക്കലും കമ്പനികൾ വില കുറച്ചിരുന്നില്ല എന്നത് മറ്റൊരു സത്യം. ഇക്കാര്യം മറച്ചു വെച്ചാണ് പുതിയ ബാധ്യതയുടെ കണക്ക് മന്ത്രി നിര്‍മല സീതാരാമൻ നിരത്തിയത്. റഷ്യയിൽ നിന്ന് യഥേഷ്ടം വില കുറഞ്ഞ എണ്ണ ലഭിച്ചതിന്റെ മെച്ചവും സാധാരണക്കാരിൽ ഒരിക്കൽ പോലും എത്തിയിരുന്നില്ല.
ഇതൊക്കെ നിലനിൽക്കെ തന്നെയാണ് ഇപ്പോൾ പ്രതിസന്ധി വന്നപ്പോൾ വമ്പൻ വർധനവ് നടത്തി ജനങ്ങളുടെ ജീവിതത്തിൽ നിന്ന് നേരിട്ട് കാശ് പിഴിയുന്ന സാഹചര്യമുണ്ടായിരിക്കുന്നത്. 70 ഡോളര്‍ വരെയായിരുന്ന ക്രൂഡ് ഓയിൽ വില യുദ്ധം തുടങ്ങിയതിന് പിന്നാലെ നൂറ്കടന്നു. സര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചില്ലെങ്കിൽ അന്നേ 10 രൂപ വരെ സ്വാഭാവികമായി വര്‍ധനവ് വരുമായിരുന്നു. എണ്ണ കമ്പനികളാണ് ഇപ്പോൾ വില വര്‍ധന നടപ്പാക്കുന്നത് എന്നാണ് മന്ത്രി വാദിച്ചത്. യഥാര്‍ത്ഥത്തിൽ കഴിഞ്ഞ വര്‍ധനവുകൾ വഴി തന്നെ പത്ത് രൂപയുടെ കയറ്റം ഉണ്ടായിട്ടുണ്ട്. നികുതികൾ കൂടി കണക്കാക്കുമ്പോൾ പമ്പുകളിൽ പത്ത് രൂപയുടെ അടുത്ത് അധികമായി നൽകുന്നുണ്ട്. റഷ്യ–യുക്രെയ്ൻ യുദ്ധത്തെത്തുടർന്നു ക്രൂഡ് വില 100 ഡോളറിനു മുകളിലെത്തിയ 2022 ഏപ്രിലിൽ, 16 ദിവസം കൊണ്ട് പെട്രോളിനും ഡീസലിനും 10 രൂപ വീതം കൂട്ടിയ ചരിത്രവുമുണ്ട്.
ഇന്ധനവിലയുടെ വലിയൊരു പങ്ക് കേന്ദ്ര സർക്കാർ ചുമത്തുന്ന എക്സൈസ് ഡ്യൂട്ടിയും സംസ്ഥാന സർക്കാരുകളുടെ വാറ്റും (VAT) ആണ്. ഇവ കൂടി ചേര്‍ന്നാണ് വര്‍ധവ്. പ്രഖ്യാപിച്ചതിലും അധികം തുക പമ്പുകളിൽ എത്തുമ്പോൾ നൽകേണ്ടി വരും. ഇവ മറച്ചു വെച്ചാണ് സര്‍ക്കാര്‍ തീരുവ കുറച്ചാണ് വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നത് എന്ന് പറയുന്നത്. നേരിയ ഒരു വര്‍ധവാണ് വരാനിരിക്കുന്നത് എങ്കിൽ പോലും അത് ജനങ്ങളിലേക്ക് എത്തുമ്പോൾ വലിയൊരു തുകയായി മാറുകയാണ് ഇങ്ങനെ.
പത്ത് രൂപയുടെ വര്‍ധന സാധാരണക്കാരന്റെ ജീവിതത്തെ നേരിട്ട് ബാധിക്കും. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വില കൂട്ടി ജനജീവിതം ദുഷ്കരമാക്കും. മിക്ക സാധാരണക്കാരുടേയും ബജറ്റ് താറുമാറാകും. അതോടെ ഇപ്പോൾ തന്നെ വിലക്കയറ്റത്തിൽ വലയുന്നവരുടെ ജീവിതം തന്നെ യുദ്ധ സമാനമാവും. ക്രൂഡ് ഓയിൽ വില വര്‍ധന നേരിട്ട് ജനങ്ങളുടെ ചുമലിലേക്ക് മറിക്കുക എന്ന തന്ത്രമാവും ഇനിയും കേന്ദ്ര സര്‍ക്കാര്‍ തുടരുക.
പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയുടെ 40%-ത്തോളം തടസ്സപ്പെട്ടിരിക്കുകയാണ്. അതേ സമയം അമേരിക്കയെ പേടിച്ച് റഷ്യൻ എണ്ണ വാങ്ങുന്നത് നിര്‍ത്തുകയും ചെയ്തു. മാർച്ചിൽ 12.1 ബില്യൺ ഡോളറായിരുന്ന രാജ്യത്തിന്റെ എണ്ണ ഇറക്കുമതിച്ചെലവ് ഏപ്രിലിൽ 53% വർദ്ധിച്ച് 18.6 ബില്യൺ ഡോളറിൽ എത്തി. രാജ്യത്തെ മൊത്തവ്യാപാര പണപ്പെരുപ്പം മാർച്ചിലെ 3.88%-ൽ നിന്ന് ഏപ്രിലിൽ 8.3% ആയി കുതിച്ചുയർന്നു. വിപണിയിൽ നിന്ന് നിക്ഷേപകർ പിൻവാങ്ങുകയും, യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിടുകയും ചെയ്യുന്നു.
യൂറോപ്പിലും മറ്റും 200 ശതമാനത്തോളം വർധനവ് ഉണ്ടായെന്നും ഇവിടെ ഇത്രയല്ലേ കൂടിയുള്ളൂ എന്നുമെല്ലാമാണ് കേന്ദ്രം അവകാശപ്പെടുന്നത്. ലോകത്ത് മുഴുവൻ കൂടിയപ്പോഴും നമ്മൾ ഇത്രയൊക്കെ പിടിച്ചു നിന്നില്ലേ എന്നായിരുന്നു കേന്ദ്ര പെട്രോളിയം സഹമന്ത്രിയായ സുരേഷ് ഗോപി അന്ന് പറഞ്ഞത്. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് വിലവർധനവ് തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വാങ്ങുന്നത് യു.എസ്. ഡോളറിലാണ്. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇങ്ങനെ ഇടിഞ്ഞുകൊണ്ടിരുന്നാൽ എണ്ണവില ഡോളർ കണക്കിൽ കുറഞ്ഞാലും ഇന്ത്യക്ക് അത് വാങ്ങാൻ കൂടുതൽ രൂപ ചിലവാക്കേണ്ടി വരും. ഇത് ഇറക്കുമതിച്ചെലവ് ഉയർത്തിത്തന്നെ നിർത്തും.
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ പകുതിയോളം വരുന്നത് ഹോർമുസ് ഇടുക്ക് വഴിയാണ്. അമേരിക്കയ്ക്ക വഴിപ്പെട്ടു നിൽക്കുന്ന കാലത്തോളം ഈ വഴിയിലൂടെയുള്ള കപ്പൽ ഗതാഗതത്തിലെ തടസം രാജ്യത്ത ബാധിക്കും. എണ്ണ ലഭ്യതയിലെ കുറവും ഉയർന്ന ഇൻഷുറൻസ് ചെലവും വില ഉയർത്തിത്തന്നെ നിർത്തും. വിഷയത്തിന്റെ ഭീകരവശം ഇതൊന്നുമല്ല, പശ്ചിമേഷ്യൻ ചർച്ചകൾ പൂർണ്ണമായി പരാജയപ്പെടുകയും പ്രതിസന്ധി ഈ വർഷം അവസാനം വരെ നീളുകയും ചെയ്താൽ അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 200 ഡോളർ വരെ വില ഉയർന്നേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്നുവെച്ചാൽ പെട്രോൾ വില പിടിച്ചാൽ കിട്ടാത്ത പോലെ കൂടിയേക്കാം.






