അബുദാബി: ബലിപെരുന്നാൾ ദിനത്തിൽ ലോകമെമ്പാടുമുള്ള മുസ്ലിംകൾക്ക് ആശംസകളുമായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അബുദാബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ബുധനാഴ്ച രാവിലെ പെരുന്നാൾ നമസ്‌കാരം നിർവഹിച്ച ശേഷമാണ് അദ്ദേഹം സന്ദേശം പങ്കുവെച്ചത്.
യുഎഇയിലെ ഭരണാധികാരികൾക്കും സ്വദേശികൾക്കും പ്രവാസികൾക്കും രാജ്യത്തെ സ്വന്തം വീടായി കാണുന്ന എല്ലാവർക്കുമാണ് പ്രസിഡന്റ് പ്രത്യേകമായി ആശംസകൾ നേർന്നത്. ഐക്യം, കാരുണ്യം, സഹിഷ്ണുത എന്നിവയുടെ സന്ദേശമാണ് ബലിപെരുന്നാൾ ഉയർത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“നമ്മുടെ രാജ്യത്തിനുമേൽ ദൈവാനുഗ്രഹം വർഷിക്കട്ടെ. ലോകമെമ്പാടും സമാധാനവും സ്ഥിരതയും ഐശ്വര്യവും ഉണ്ടാകട്ടെ” എന്നും ശൈഖ് മുഹമ്മദ് ആശംസ സന്ദേശത്തിൽ വ്യക്തമാക്കി.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ ഒരുമിച്ച് ആഘോഷിക്കുന്ന ബലിപെരുന്നാൾ, യുഎഇയുടെ സഹിഷ്ണുതയും സഹവർത്തിത്വവും വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയിലുടനീളമുള്ള പള്ളികളിൽ ബലിപെരുന്നാൾ നമസ്‌കാരം നടന്നു. നമസ്‌കാരത്തിന് ശേഷം കുടുംബാംഗങ്ങളും സുഹൃത്തുക്കളും പരസ്പരം ആശംസകൾ കൈമാറിയും സ്നേഹം പങ്കുവെച്ചും ആഘോഷങ്ങളിൽ പങ്കുചേർന്നു.
ദുബായ് ഉൾപ്പെടെയുള്ള വിവിധ എമിറേറ്റുകളിലെ പള്ളികളിൽ നിന്ന് പുലർച്ചെ മുതൽ പെരുന്നാൾ തക്ബീർ മുഴങ്ങി. പുതുവസ്ത്രങ്ങളണിഞ്ഞ് കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ആയിരക്കണക്കിന് വിശ്വാസികൾ പള്ളികളിലെത്തി. നമസ്‌കാരം ആരംഭിക്കും മുമ്പേ പ്രാർത്ഥനാ ഹാളുകളും പള്ളിമുറ്റങ്ങളും വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു. അബുദാബി, ഷാർജ, അജ്മാൻ തുടങ്ങിയ എമിറേറ്റുകളിലും സമാന ദൃശ്യങ്ങളാണ് ഉണ്ടായത്.






