അഹമ്മദാബാദ്: ഗുജറാത്തിലെ ബനസ്‌കന്ധ ജില്ലയിൽ 26 വയസ്സുള്ള യുവതിയെ സ്വന്തം ഭർത്താവ് 50,000 രൂപയ്ക്ക് വിറ്റ് ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഉൾപ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
തനിക്ക് ഭാര്യയെ ഇഷ്ടമല്ലാത്തതിനാൽ ഒഴിവാക്കാനാണ് തീരുമാനിച്ചതെന്നും, മനുഷ്യക്കടത്ത് സംഘത്തിന് കൈമാറിയതാണെന്നും പ്രതി പോലീസിനോട് സമ്മതിച്ചതായി റിപ്പോർട്ട്.
മേയ് 11-ന് യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് തന്നെ ആദ്യം പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ രണ്ട് ദിവസത്തിനകം ഇയാളും കാണാതായതോടെ സംശയം ഉയർന്നു. പിന്നാലെ ഭർത്താവിന്റെ പിതാവ് മകനെ കാണാനില്ലെന്ന് കാണിച്ച് മറ്റൊരു പരാതി നൽകിയതോടെ അന്വേഷണം ശക്തമാക്കി.
ഡെപ്യൂട്ടി സൂപ്രണ്ട് ജിഗ്നേഷ് ഗാമിത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസിലെ അസ്വാഭാവികതകൾ പുറത്തുവന്നത്. ഇൻസ്‌പെക്ടർ ജനറൽ അക്ഷയ്രാജ് മക്വാനയുടെ നിർദ്ദേശപ്രകാരം നടന്ന ചോദ്യം ചെയ്യലിൽ, ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റതാണെന്ന് പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു.
സഞ്ജയ് താക്കൂർ, അശോക് താക്കൂർ, സച്ചിൻ ദർബാർ എന്നിവരുടെ സഹായത്തോടെയാണ് യുവതിയെ മനുഷ്യക്കടത്ത് സംഘത്തിന് കൈമാറിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് സാങ്കേതിക വിവരങ്ങളുടെ സഹായത്തോടെ യുവതിയെ പോലീസ് കണ്ടെത്തി രക്ഷപ്പെടുത്തി. യുവതി നൽകിയ മൊഴിയിൽ തടങ്കലിൽ വെച്ച് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്നും ആഭരണങ്ങൾ തട്ടിയെടുത്ത് വിൽപ്പന നടത്തിയതായും പറയുന്നു. മനുഷ്യക്കടത്ത്, വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിക്ക് മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കുന്നു.






